Please use Firefox Browser for a good reading experience

Sunday 11 November 2012

ഇനി പറയാനുള്ളത്‌..

എന്റെ പ്രാണനോട്‌

ഉടലിൻ ഉടുപ്പുനീയൂരിയെറിഞ്ഞാരു-
മറിയാത്തിടത്തേക്ക്‌ മറയുന്ന നേരം,
മറക്കാതെ കൊണ്ടു പോയീടണം നീയെന്റെ,
കനലുപോലെരിയുന്ന പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
തമ്പുരാനോട്‌

ഒരു പക്ഷെ ഞാനിങ്ങു ജനിച്ചുവെന്നാകിൽ,
മടക്കിത്തരേണമെൻ പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
എന്നോട്‌

കണ്ടെത്തും ഞാന്റെ പ്രാണന്റെ പകുതിയെ
മണ്ണിലോ മരുവിലോ എവിടെയെന്നാകിലും..
അന്നു ഞാൻ വീണ്ടുമെൻ പ്രണയത്തിന്നഗ്നിയാൽ,
കൊളുത്തിടും നിന്നുള്ളിൽ മുജ്ജന്മ പ്രേമം..

Post a Comment

Tuesday 6 November 2012

വെളിച്ചത്തിന്റെ കൈ


ഞാൻ സുന്ദരിയായിരുന്നു. ഇന്നും സുന്ദരിയാണ്‌. എനിക്ക്‌ പ്രണയമുണ്ടായിരുന്നു. ഇന്നും പ്രണയിക്കുന്നു. എനിക്കൊന്നിലധികം പേരുകളുണ്ട്‌. അവ ഞാൻ അവസരോചിതമായി ഉപയോഗിക്കാറുണ്ട്‌. എനിക്ക്‌ താമസിക്കാനിടമില്ല. എന്നാലെനിക്കെവിടെയും താമസിക്കാൻ കഴിയും. ഞാനൊരു കടങ്കഥയല്ല. ഞാൻ..വെറും..വെറുമൊരു മനുഷ്യസ്ത്രീ മാത്രം. അസ്ഥികൂടത്തിനു മുകളിൽ ഉറപ്പിച്ച മാംസപേശികളും, അവയെ വരിഞ്ഞു ചുറ്റിയ ഞരമ്പുകളും അവയുടെയുള്ളിൽ ഒഴുകുന്ന ചുവന്ന ദ്രാവകവും..എല്ലാറ്റിനും പുറമെ കൊഴുപ്പും, ചർമ്മവും, നഖങ്ങളും, മുടിനാരുകളും.. എന്നെ നിർമ്മിച്ചിരിക്കുന്നത്‌ ഈ വക പദാർത്ഥങ്ങൾ കൊണ്ടാണ്‌. നിങ്ങളുടേതു പോലെ തന്നെ. ഏതാണ്ടെല്ലാം നിങ്ങളുടേതു പോലെ..നിങ്ങളിൽ നിന്നെന്നെ..അല്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കുന്നത്‌ രണ്ടു കാര്യങ്ങൾ മാത്രം - എന്റെ ചിന്തകളും എന്റെ പ്രവൃത്തികളും. അവ വ്യത്യസ്തങ്ങളല്ലായിരുന്നെങ്കിൽ, ഞാനും നിങ്ങളും തമ്മിൽ എന്തു വ്യത്യാസമാണെന്നുള്ളതെന്ന് വൃഥാ വിചാരിച്ച്‌, ആശങ്കപ്പെട്ട്‌, പേരറിയാത്ത ഒരു മാനസിക അസ്വാസ്ഥ്യം അനുഭവിക്കേണ്ടി വന്നേനെ!.

എനിക്ക്‌ പ്രണയിക്കാൻ കഴിയും എന്ന് സ്വയം ബോധ്യപ്പെട്ടത്‌ ഒൻപതാം വയസ്സിലായിരുന്നു. എന്നാൽ 'പ്രണയിക്കാതെ പ്രണയിക്കുക' എന്നതിന്റെയർത്ഥം മനസ്സിലാക്കാൻ പിന്നേയും വർഷങ്ങളെടുത്തു. എന്നെ പ്രണയിച്ചവരെ ഞാൻ നിരാശരാക്കിയില്ല. ഞാനത്‌ കൊടുത്തു കൊണ്ടിരുന്നു. പ്രണയം ഒരുറവ പോലെ എന്റെയുള്ളിൽ നിന്ന് പൊട്ടി പുറപ്പെട്ടു കൊണ്ടിരുന്നു. ഒരിക്കലും വറ്റാത്ത ഒരുറവ പോലെ. പ്രണയത്തിനെ ഒരക്ഷയ പാത്രമാവുകയായിരുന്നു ഞാൻ. ചിലർ എന്റെ പ്രണയം തേടിയത്‌ എന്റെ ശരീരത്തിലൂടെയായിരുന്നു. ചിലർ എന്റെ മനസ്സിലൂടെയും. രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങൾ. വ്യത്യസ്ത രീതികൾ. അവരുടെ സന്തോഷത്തിലും സംതൃപ്തിയിലും ഞാനാന്ദം കണ്ടെത്തി. അവരെന്നെ ആനന്ദിപ്പിക്കാൻ കറൻസിനോട്ടുകൾ കൊണ്ടു മൂടി. ചെറുതും വലുതുമായ സമ്മാനങ്ങൾ എന്റെ കാൽക്കൽ വെച്ചു.

എന്നെ തേടി വന്നവരെ തിരിച്ചറിയാനെളുപ്പമായിരുന്നു. ആത്മവിശ്വാസം കുറഞ്ഞ, ഉള്ളിൽ വേദനകളും നഷ്ടബോധവും ചുമക്കുന്നവർ. അവരോട്‌ എങ്ങനെയാണ്‌ സഹതാപം തോന്നാതിരിക്കുക?. ലോകം എത്ര ചെറുതാണെന്നും, ഇവിടെ ജീവിതം എത്ര അർത്ഥശൂന്യമാണെന്നും എനിക്കവരോട്‌ വേദാന്തം പറയാൻ താത്പറയമുണ്ടായിരുന്നില്ല. കാരണം ആ ഒരു അറിവ്‌ തന്നെ അർത്ഥശൂന്യമാണെന്ന തിരിച്ചറിവ്‌ തന്നെ!.

ഒരു ഇരുട്ടിൽ വെച്ചാണ്‌ ഞാനയാളെ കണ്ടുമുട്ടുന്നത്‌. നര നിറഞ്ഞ താടി ഉണ്ടായിരുന്നയാൾക്ക്‌. എല്ലാമുപേക്ഷിച്ചയാളെന്ന് സ്വയം ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടെതു കൊണ്ടോ, അയാൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉതകും വിധം ആ പ്രത്യേക നിറമുള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്‌. അയാൾ ക്ഷീണിതനാണെന്ന് ആദ്യ ദർശനത്തിൽ തന്നെ ബോധ്യമായി. മാത്രമല്ല, അയാൾ  പ്രണയ പരവശനല്ലെന്നും, പ്രണയ രഹിതനാണെന്നും എനിക്ക്‌ മനസ്സിലായി. ഒരു വാക്ക്‌ പോലും അയാൾ ഉരിയാടിയില്ല. മറ്റൊന്നുമല്ല, അയാൾ നിദ്രയിൽ അഭയം പ്രാപിച്ച സമയമായിരുന്നു അത്‌. ആരും നിദ്ര സ്വീകരിക്കുന്നില്ല. നിദ്ര ആരേയും തേടി വരുന്നുമില്ല. എല്ലാവരും നിദ്ര തേടി പോവുകയാണ്‌. നിദ്രയിൽ അഭയം പ്രാപിക്കുകയാണ്‌. കണ്ണുകളിറുക്കിയടച്ച്‌, സ്വയം ഇരുട്ട്‌ സൃഷ്ടിച്ച്‌, ഇരുട്ടിൽ മറഞ്ഞ്‌, ഒതുങ്ങി, പതുങ്ങി..വെളിച്ചത്തിലും ഇരുട്ട്‌ സൃഷ്ടിക്കാൻ കഴിയുക. അത്‌ അഭിനന്ദിക്കപ്പെടേണ്ട കഴിവ്‌ തന്നെ. ഞാനയാൾ ഉണരുന്നതും കാത്ത്‌ അടുത്തിരുന്നു. ചിലപ്പോൾ കൗതുകം ഒരു കാരണമാകാറുണ്ട്‌. പലതും കൗതുകത്തിൽ നിന്നാണാരംഭിക്കുന്നതെന്ന് ഞാനെന്റെ കൗമാരപ്രായത്തിൽ ഏതോ ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരുന്നു. കൗതുകത്തിൽ നിന്ന് പലവഴികൾ പിരിഞ്ഞു പോകുന്നു. ഏതു വഴിയിലൂടെ സഞ്ചരിച്ചാലും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാവുന്ന ഒരേയൊരു കാര്യം അപ്രതീക്ഷിതമായ കാര്യങ്ങൾ എന്നതു തന്നെ വിചിത്രമായ കാര്യമല്ലേ?. ചിലപ്പോൾ ഈ ചിന്ത പോലും വിചിത്രമാകും. ദിവാസ്വപ്നങ്ങളിലൂടെയാണ്‌ ഞാൻ വിചിത്രമായ ചിന്തകളിലേക്ക്‌ പ്രവേശിക്കുന്നത്‌. വിചിത്രമായ ചിന്തകളാണ്‌ എല്ലാപേരുടേയും ജീവിതം വൈവിധ്യം കൊണ്ട്‌ നിറയ്ക്കുന്നത്‌.

ഉറക്കത്തിലയാൾ ഞരങ്ങുകയും, പലവട്ടം തിരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്യുന്നത്‌ കണ്ണിമയ്ക്കാതെ ഞാൻ നോക്കിയിരുന്നു. പരിശീലനം കൊണ്ട്‌ സ്വയം സാധിച്ചെടുത്ത കഴിവാണത്‌. ഇരുട്ടിൽ കണ്ണടയ്ക്കാതെ, നിദ്രയെ മാറ്റി നിർത്തുന്ന ആ സിദ്ധി എന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌, എന്റെ പ്രണയദാന പ്രവൃത്തിയിൽ..

അയാളും ഞാനും ഒരു പാലത്തിനു താഴെയായിരുന്നു. പാലത്തിന്റെ വലിയ തൂണുകളിലൊന്നിൽ അയാളൊരു തുണിക്കെട്ട്‌ ചാരിവെച്ചിരുന്നു. അതിൽ തല ചായ്ച്ചായിരുന്നു കിടന്നുറങ്ങിയിരുന്നത്‌. വളരെ സൗകര്യ പ്രദമായ ഒരു നിലയിലായിരുന്നു കിടപ്പ്‌. പകൽ സമയങ്ങളിൽ ഇടവേളകൾ കണ്ടെത്തിയാണ്‌ ഞാനുറങ്ങുക. അതു കൊണ്ട്‌ ഇരുട്ടിൽ കുറച്ചധികനേരം കണ്ണു തുറന്നു വെയ്ക്കുവാനെനിക്ക്‌ കഴിയും. പരിശീലനം കൊണ്ട്‌ എന്തും സാധ്യമാണെന്ന് ചെറുപ്പത്തിലാരോ പറഞ്ഞത്‌ പ്രാവർത്തികമാക്കാനെനിക്ക്‌ സാധിച്ചു. ഏതിരുട്ടിലും വെളിച്ചത്തിന്റെ നേരിയ കണികകൾ ബാക്കിയുണ്ടാവും. അതു കണ്ടെത്തുക ഒരു കഴിവാണ്‌. ആ കഴിവും ഞാൻ നേടിയിരുന്നു.

പാലത്തിനു മുകളിലൂടെ ഭാരമേറിയ ഏതോ ഒരു വാഹനം ചീറി പാഞ്ഞു പോയി. ആരേയും ഗൗനിക്കാതെ, നിശ്ശബ്ദതയെ വെല്ലുവിളിക്കും പോലെ ഉച്ചത്തിലൊരു ഹോൺ മുഴക്കിയാണത്‌ പോയത്‌. അത്‌ ധാർഷ്ട്യത്തിന്റെ ശബ്ദമായിരുന്നു.

ഉറക്കം മുറിഞ്ഞ്‌ അയാൾ കണ്ണു തുറന്നു നോക്കി. ഭയം മുഴുവനും ആ കണ്ണുകളിൽ ആവാഹിച്ചിരുന്നയാൾ. ഒരു പക്ഷെ ആ ശബ്ദത്തേക്കാൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, ചുവന്ന മൂക്കുത്തിയും, നെറ്റിയിൽ പതിപ്പിച്ച വലിയ ചുവന്ന പൊട്ടും കൊണ്ടലങ്കൃതമായ എന്റെ മുഖം അയാളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം.

'എന്താ?' കണ്ണിമയ്ക്കാതെയുള്ള അയാളുടെ ചോദ്യത്തിൽ ഉറക്കത്തിന്റെ ആലസ്യമുണ്ടായിരുന്നില്ല. ഭയം മാത്രം. എന്റെ നേർക്ക്‌ നോക്കുന്ന പലരിലും ഞാനിതേ ഭാവം കണ്ടിട്ടുണ്ട്‌. എന്നെയും ഭയക്കാൻ ചിലർ!
'ഏയ്‌! ഒന്നുമില്ല..' സ്വാഭാവികമായ ചിരി നിറച്ച്‌ ഞാൻ മറുപടി പറഞ്ഞു.

ഒന്നും മിണ്ടിയില്ല അയാൾ. ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. തൂണിൽ ചാരിയിരുന്ന് കാലുകൾ മുന്നോട്ട്‌ നീട്ടി വെച്ച്‌ എന്നേ നോക്കി. അയാളുടെ മുഖത്ത്‌ വീണ്ടും ക്ഷീണം നിറഞ്ഞിരിക്കുന്നു. ഭയം പാടെ മാഞ്ഞു പോയിരിക്കുന്നു.
'നീയെന്താ ഇവിടെ?'
സൗഹൃദം സ്ഫുരിക്കുന്ന ശബ്ദം. അപരിചിത്വം തീരെയില്ല. ഒരു സുഹൃത്തിനോടെന്ന പോലെയാണ്‌ ചോദിക്കുന്നത്‌. അയാൾക്ക്‌ ഞാൻ എങ്ങനെയുള്ള ആളെന്നു മനസ്സിലായില്ല? - ഞാൻ സംശയിച്ചു. എന്റെ വസ്ത്രധാരണവും, മുഖത്തെ ചമയങ്ങളും കണ്ട്‌ ഞാനാരാണെന്ന് മനസ്സിലാക്കാൻ അധികമാർക്കും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലല്ലോ. എന്നെ പോലെ എത്ര പേരുണ്ടാവണം ഈ നഗരത്തിൽ, ഈ തെരുവുകളിൽ..ഇതു പോലെ ഭാരമേറിയ വാഹനങ്ങൾ കുതിച്ചു പായുന്ന പാലങ്ങൾക്കടിയിൽ?
ചോദ്യത്തിനു മറുപടി പറയാതെ ഞാൻ മറുചോദ്യമെറിഞ്ഞു.
'നിങ്ങളെന്താ ഇവിടെ?'
'ഞാനിവിടെ പെട്ടു പോയതാണ്‌. എങ്ങനെയോ..വരുന്ന വഴി..' അതു പറഞ്ഞ്‌ ചുറ്റും നോക്കുന്നതു കണ്ടു. അയാൾ രാത്രിയിൽ ഇവിടെ എത്തിപ്പെട്ടതാണ്‌.
'ഞാനും പെട്ടു പോയതാണ്‌..എങ്ങനെയോ..'
എന്റെ മറുപടി കേട്ടയാൾ എന്നെ തന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിരുന്നു. എങ്ങനെയാണ്‌ രണ്ടുപേരുടെയും ചോദ്യത്തിനു ഒരേ ഉത്തരം വന്നതെന്നയാൾ അതിശയിച്ചിട്ടുണ്ടാവും.
അയാൾ തുടർന്നു.
'ഞാനൊരു യാത്രയിലാണ്‌..എങ്ങോട്ടോ..'
'ഞാൻ എങ്ങോട്ടും പോകുന്നില്ല.പക്ഷെ എല്ലാരും എന്നെ തേടി വരും!' കുസൃതിയോടെ ഞാൻ പറഞ്ഞു.
തുടർന്നയാൾ സംസാരത്തിൽ താത്പര്യം കാണിച്ചില്ല.
കുറച്ചു നേരം അയാളെ തന്നെ നോക്കിയിരുന്ന ശേഷം ദയയോടെ ചോദിച്ചു,
'വിശക്കുന്നോ?'
അയാൾ എന്തു പറയണം എന്നാലോചിക്കുകയാണ്‌. വിശപ്പുണ്ടോ എന്നാരെങ്കിലും ആലോചിക്കുമോ?! അതെന്തു പാടാണ്‌!. എനിക്കു ചിരി വന്നു. പക്ഷെ ചിരിച്ചില്ല. അയാൾ വിശന്നിരിക്കുകയാണെങ്കിലോ?. വിശക്കുന്നവന്റെ മുൻപിൽ ചിരിക്കുന്നവരല്ലേ അധികം പേരും? അവർക്ക്‌ വിശപ്പും ഒരു വലിയ തമാശയാണ്‌. വിശപ്പറിയാത്തവർ. അവരിൽ ഭൂരിപക്ഷം പേർക്കും കൊതിയാണ്‌, ആർത്തിയാണ്‌. അവരെങ്ങനെ വിശപ്പറിയും?

'എന്താ ഞാൻ തന്നാൽ കഴിക്കൂല്ലേ?. ഞാനയാളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. രാത്രി ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ഒരാളോട്‌ ഇങ്ങനെ തന്നെ പെരുമാറണം!. പക്ഷെ ഞാൻ കൗതുകത്തിൽ ആകൃഷ്ടയായി പോയി. ഒരോ നിമിഷവും ശരിക്കും ആസ്വദിച്ചു ജീവിക്കുന്ന ഒരുവളാണ്‌ ഞാൻ. ചോദ്യങ്ങൾ എന്റെ വിനോദത്തിന്റെ ഭാഗമാണ്‌. ഇതു പോലെയെത്രയെത്ര ചോദ്യങ്ങൾ!. യുക്തിക്ക്‌ നിരക്കാത്ത ഉത്തരങ്ങൾ!. ചിലപ്പോൾ തോന്നും, യുക്തിക്കു നിരക്കാത്ത വിചാരങ്ങൾ പങ്കു വെയ്ക്കാനാരുമില്ലാത്തതാവണം പലരുടേയും ദുഃഖത്തിനു കാരണമെന്ന്. യുക്തിയുള്ളവർ എന്റെ അടുക്കലേക്ക്‌ വരേണ്ട കാര്യമില്ലല്ലോ!.
'നിങ്ങളെന്തിനാ യാത്ര പോകുന്നത്‌?'.
ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
എനിക്ക്‌ ഉത്തരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ കൂടിയും.
അയാളിപ്പോൾ ആലോചിച്ചു തുടങ്ങി.
അതിതൊക്കെയാവണം എന്നു ഞാനൂഹിച്ചു.
'ഒഴിവാക്കാനാവാത്ത യാത്രയാണോ?'
'യാത്രയുടെ ലക്ഷ്യമെന്താണ്‌?'
'തിരിച്ചു വരവുണ്ടാകുമോ?'

അയാൾ അതൊന്നുമല്ല ആലോചിച്ചതെന്ന് പിന്നീട്‌ ചോദിച്ച ചോദ്യം കേട്ടപ്പോൾ മനസ്സിലായി.
'നിനക്കുറക്കം വരുന്നില്ലേ?'
'ഉം ഉം..എനിക്ക്‌..ഒറ്റയ്ക്കുറങ്ങാൻ പറ്റില്ല!' ഞാൻ വീണ്ടും കുസൃതി അഭിനയിച്ചു.
അയാളുടെ അടുത്ത പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു. അതിങ്ങനെയായിരുന്നു.
'എന്നാലെന്റെ കൂടെ കിടന്നോ!'
എന്തോ സഹായം വാഗ്ദാനം ചെയ്യുന്നതു പോലെയോ, ദയ കാട്ടുന്നതു പോലെയായിരുന്നു അയാളുടെ സ്വരം.
ഞാനയാളുടെ അടുക്കലേക്ക്‌ നീങ്ങി അയാളുടെ കാലിനു സമീപം കിടന്നു. വാഗ്ദാനം തന്നതല്ലേ?
അയാളെന്റെ തലയിൽ മൃദുവായി തലോടി തുടങ്ങി. എന്റെ കണ്ണുകൾ നിറയുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. വർഷങ്ങൾക്ക്‌ മുൻപ്‌ ഇതു പോലെ എന്നെ ഒരാൾ തലോടിയിരുന്നു. ആ കൈ മുറുക്കെ പിടിച്ചു മാത്രമേ ഞാനുറങ്ങുമായിരുന്നുള്ളൂ.

ഞാൻ ചെറുതാവുകയും, എന്റെ മനസ്സ്‌ ഒരു നിമിഷം ശൂന്യമാവുകയും ചെയ്തു. ഞാൻ കണ്ണുകളിറുക്കിയടച്ചു. വർഷങ്ങൾക്ക്‌ ശേഷം ഒരിക്കൽ കൂടി ഇരുട്ടിന്റെ സുഖം ഞാനറിഞ്ഞു. വർഷങ്ങൾക്ക്‌ മുൻപ്‌ നഷ്ടപ്പെട്ടതെനിക്ക്‌ തിരിച്ചു കിട്ടുകയായിരുന്നു. എനിക്ക്‌ വിതുമ്പാതിരിക്കാനാവുമായിരുന്നില്ല. ഒരു നിമിഷം അയാൾ തലോടുന്നത്‌ നിർത്തി. പിന്നെ വീണ്ടുമന്റെ ശിരസ്സിൽ തലോടി തുടങ്ങി.
എനിക്കുറങ്ങാൻ കൊതിയായി.
ഉറക്കമെന്നെ തേടി വരും മുൻപെ, ഞാനുറക്കത്തെ തേടിപ്പിടിച്ചിരുന്നെങ്കിൽ എന്നാശിച്ചു, ആത്മാർത്ഥമായി.

ആലോചനകൾ എപ്പോഴോ എന്നെ വിട്ടൊഴിഞ്ഞു. ഞാൻ ദൈവത്തിനെ പോലെയുറങ്ങി.

സ്വപ്നങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. സ്വപ്നങ്ങളിൽ വന്നത്‌ മുഴുവനും അപരിചിതരായിരുന്നു. തികച്ചും അപരിചിതർ മാത്രം. ഞാൻ പരിചയപ്പെട്ട, പേരറിയാത്ത അപരിചിതർ. അവരുടെ സ്നേഹം, അവരുടെ സമ്മാനങ്ങൾ..എന്റെ സന്തോഷം..ഞാനും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും..

ഞാനുണരുമ്പോൾ അയാൾ ഉറങ്ങിയിരുന്നു. എങ്കിലും അയാളുടെ കൈത്തലം എന്റെ ശിരസ്സിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
ഇനിയെന്റെ ഊഴം. ഞാനയാളെ എന്റെ സാരിത്തുമ്പ്‌ കൊണ്ട്‌ വീശിത്തണുപ്പിച്ചു. എനിക്കതല്ലേ ചെയ്യാനാകൂ? തണുപ്പ്‌ പകരാനും, ചൂട്‌ പകരാനും ഒരേ പോലെ കഴിവുള്ള ഒരേയൊരു സൃഷ്ടി മനുഷ്യനല്ലേ?

മറ്റൊരു നീണ്ട ഹോൺ ശബ്ദം കേട്ടാണ്‌ അയാളുണർന്നത്‌. ഉണർന്ന് ചുറ്റും നോക്കിയിരുന്നു. നേരം പുലരാറായിരുന്നപ്പോൾ. ഇടയ്ക്ക്‌ എന്നെ നോക്കി ചിരിച്ചു. എന്താ എന്നോടൊന്നും മിണ്ടാത്തതെന്ന് എനിക്കാധിയായി. ഇനി പകൽ വെളിച്ചത്തിൽ കണ്ടതു കൊണ്ടാവുമോ?
'എന്നെ വെറുപ്പാണോ?' എനിക്കാ ചോദ്യം തടയാൻ കഴിഞ്ഞില്ല.
'രണ്ടും മനസ്സിലായില്ല' അയാൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
അയാൾ പറഞ്ഞത്‌ കേട്ട്‌ എനിക്കും ഒന്നും മനസ്സിലായില്ല.
'എന്ത്‌ രണ്ടും?'

'എന്നോട്‌ എന്നു പറഞ്ഞാൽ നീയാരാണ്‌?'
'വെറുപ്പെന്ന് പറഞ്ഞാൽ എന്താണ്‌?'

ഞാൻ ശരിക്കും കുഴങ്ങി പോയി. എത്ര നിസ്സാരമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ ചോദിക്കാനെത്ര എളുപ്പമാണ്‌!.

'എന്റെ കയ്യിലുള്ളതല്ലേ എനിക്ക്‌ തരാൻ പറ്റൂ?' ആ ചോദ്യവും കൂട്ടിച്ചേർത്ത ശേഷം മുകളിൽ വൈദ്യുതി പായുന്ന കമ്പികളിൽ ഇരിക്കുന്ന പക്ഷികളെ സാകൂതം നോക്കിയിരുന്നു.

ശരിയാണ്‌. അയാൾ പറഞ്ഞത്‌ ശരിയാണ്‌. ഒരോരുത്തർക്കും ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ? ഞാൻ പ്രേമം കൊടുക്കുന്നതു പോലെ. പക്ഷെ ഞാൻ ദാനം ചെയ്യുന്നില്ലല്ലോ..ചിലർക്കെങ്കിലും..ഞാൻ പ്രേമം വിൽക്കുകയാണ്‌. വിലയിട്ട്‌ വിൽക്കുന്നു. പ്രണയത്തിനു വില പറയുന്നത്‌ ജീവനു വില പറയുന്നത്‌ പോലെയാണ്‌. എത്ര വലിയ തമാശയാണത്‌!.

എന്റെ ആലോചനകൾ അയാൾ എങ്ങനെയോ മനാസ്സിലാക്കിയെന്നു തോന്നുന്നു..
'നിനക്കുള്ളതല്ലേ നിനക്ക്‌ കൊടുക്കാൻ പറ്റൂ അല്ലേ?'
'ഉം..' ഞാൻ തലകുനിച്ചു.
'പക്ഷെ നിനക്കുള്ളത്‌ എന്തൊക്കെയാണെന്ന് നിനക്കറിയില്ലല്ലോ!'
മനസ്സിലായില്ല..
'നിന്റെ കൈവശമുള്ളത്‌ എന്തെന്ന് നീയറിയണം'.
ചിലതിനു കാലദൈർഘ്യമുണ്ടാവും, ചിലതിനതുണ്ടാവില്ല..ചിലതിന്‌..അളവുണ്ടാവും, ചിലതിനളവുണ്ടാവുകയില്ല..'
അയാൾ മൗനത്തെകൂട്ട്‌ പിടിച്ച്‌ അനങ്ങാതെ ഇരുന്നു.

ഒരു ദീർഘ നിശ്വാസത്തിനു ശേഷം,
'സമയമില്ല..' എന്നു പറഞ്ഞെഴുന്നേറ്റു.
പുകമഞ്ഞു മാറിയിരുന്നില്ലയപ്പോൾ. രോമത്തൊപ്പിയണിഞ്ഞ്‌, കൈ വീശി വേഗത്തിൽ നടക്കുന്നവർ വഴികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേയുള്ളൂ.
വീണ്ടും ഞാൻ ഒറ്റയ്ക്കാവുന്നു.. ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാവുന്നതെത്ര അസഹ്യമാണ്‌. എന്റെ ദയനീയമായ നോട്ടം ഒരപേക്ഷയായിരുന്നു.
അയാളെന്റെ നേർക്ക്‌ കൈ നീട്ടി.
വെളിച്ചം എന്റെ നേർക്ക്‌ നീണ്ടു വരുന്നതു പോലെയായിരുന്നു അത്‌.
ഇരുണ്ട നിറമുള്ള കൈയുയർത്തി ഞാൻ വെളിച്ചത്തിനെ തൊട്ടു.

അക്ഷയ പാത്രം തുറന്നു. ഉറവ വറ്റാത്ത പ്രണയം..ഞാൻ പോലുമറിയാതെ പ്രണയം പ്രവഹിച്ചു തുടങ്ങി. ഞാൻ വെളിച്ചത്തിന്റെ കൈ പിടിച്ച്‌ പുകമഞ്ഞിലൂടെയിറങ്ങി നടന്നു..എന്റെ നിയോഗത്തിലേക്ക്‌..

62,445

Post a Comment

Sunday 7 October 2012

അഭയാർത്ഥിയുടെ വഴി


ബസ്സിൽ നിന്നിറങ്ങുമ്പോൾ അയാൾ വസ്ത്രങ്ങൾ നിറച്ച കറുത്ത ബാഗ് മുറുക്കെ പിടിച്ചു. റബ്ബർചെരിപ്പിട്ട കാലുകൾ നിലം തൊട്ടതും പിന്നിൽ ബെല്ല് രണ്ടു വട്ടം ശബ്ദിച്ചതു കേട്ടു. പുക തുപ്പി, ശപിക്കും പോലെ മുരണ്ട്, ബസ്സ് കുതിച്ച് ഇരുട്ടിനുള്ളിലേക്ക് പോയി. കുറച്ച് നേരം അതു നോക്കി നിന്ന ശേഷം അയാൾ നടന്നു തുടങ്ങി. ആകാശക്കറുപ്പ്‌ താഴേക്ക് പടർന്നു കഴിഞ്ഞിരുന്നു അപ്പോൾ. സമീപം കണ്ട കടയിലേക്ക് കയറുമ്പോൾ ശ്രദ്ധിച്ചു, കടക്കാരൻ കട പൂട്ടി വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്‌.

‘ഒരു...സോഡ...എടുക്കാനുണ്ടാവുമോ?’
തനിക്ക് തന്നെ അപരിചിതമായി തുടങ്ങിയ, തളർന്ന ശബ്ദത്തിലയാൾ ചോദിച്ചു.
‘സോഡ മാത്രമാണേൽ തരാം...കട അടച്ചു’
തിരിഞ്ഞു നോക്കാതെ കടക്കാരന്റെ മറുപടി വന്നു.
‘മതി’
മൂടി മാറ്റി സോഡാക്കുപ്പി കൈമാറുന്നതിനിടയിൽ കടക്കാരൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു,
‘ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ...എവിടെന്നാ?’
അയാൾ പറഞ്ഞ മറുപടി കേട്ട് കടക്കാരന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.
‘അവിടെയല്ലെ...ഈയിടെ...’
അതിനയാൾ മറുപടിയൊന്നും പറയാതെ സോഡാക്കുപ്പി വായിലേക്ക് കമഴ്ത്തി.
ഏതാനും പേരുടെ അസഹിഷ്ണുത നിറഞ്ഞ പ്രവൃത്തികൾ കാരണം കലാപകലകൾ ഏറ്റുവാങ്ങിയ മണ്ണും മനുഷ്യരും...ഒരു നിമിഷമയാളോർത്തു.
‘ഇവിടെയെന്താ?’ കടക്കാരൻ ചോദിച്ചു.
‘എന്റെയൊരു അകന്ന ബന്ധുവുണ്ട്...’ അയാൾ അശ്രദ്ധമായൊരു മറുപടി കൊടുത്തു.
‘എന്താ നിങ്ങടെ പേര്‌?’
‘സനാഥൻ’
‘അനാഥനോ?’ കടക്കാരൻ തെല്ലത്ഭുതത്തോടെ ചോദിച്ചു.
‘അല്ല...സനാഥൻ’.
‘അതൊരു വല്ലാത്ത പേരാണല്ലൊ...’ എന്നു പറഞ്ഞു കടക്കാരൻ, മുഖം ഓർത്തുവെയ്ക്കാനെന്ന വണ്ണം അയാളെ സൂക്ഷിച്ചു നോക്കി നിന്നു.

കുറ്റിരോമം വളർന്ന് തുടങ്ങിയ കവിളിൽ, ഒഴുകിയിറങ്ങാനാവാതെ തടഞ്ഞു പോയ സോഡാവെള്ളത്തിന്റെ തുള്ളികൾ തുടച്ച് കളഞ്ഞ് സനാഥൻ പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകളെടുത്ത് കടക്കാരന്റെ മുന്നിൽ വെച്ചു.

കാലിയാക്കി വെച്ച സോഡാക്കുപ്പി അകത്തേക്കെടുത്ത് വെച്ച് കടക്കാരൻ കടയുടെ അവസാനത്തെ പാളിയെടുത്ത് തിരിഞ്ഞു. സനാഥൻ യാത്ര പറഞ്ഞു നടന്നു. അവിടവിടെ മാത്രമേ വൈദ്യുതി വിളക്കുകൾ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ള ഇരുട്ടിനെയകറ്റാൻ വിഫലശ്രമം നടത്തുന്ന വഴിവിളക്കുകൾ. മേഘങ്ങൾക്കിടയിൽ വെള്ളിക്കാവടിയുടെ ഒരു ഭാഗം മാത്രം കാണാം. ആ കാഴ്ച്ചയും മൂടാനെന്ന വണ്ണം ഒരു വലിയ മേഘശകലം പതിയെ ഒഴുകി വരുന്നു. നടക്കുന്നതിനിടയിൽ സനാഥൻ ഭയത്തോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ജനിച്ചു വീഴുമ്പോൾ ഭയന്നു കരയുന്നു. മരണമടുക്കുമ്പോഴും ഭയം വന്നു നിറയുന്നു. ആദ്യത്തേയും അവസാനത്തേയും മനുഷ്യവികാരം അതാവണമെന്നയാൾക്ക് തോന്നി.

ഇരുട്ട് പുതച്ചുറങ്ങുന്ന തെരുവുവീഥികൾ. വഴി തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഫോണിലൂടെ പറഞ്ഞു തന്ന അടയാളങ്ങളനുസരിച്ച് അയാൾ നടന്നു കൊണ്ടിരുന്നു. ബസ്സിറങ്ങിയ കവലയിൽ നിന്നാൽ കാണാവുന്ന ഗ്രന്ഥശാലയുടെ സമീപത്തു കൂടി പോയാൽ ഇടതുവശത്തേക്ക് കയറി പോകുന്ന ആദ്യത്തെ വഴി. അതിനു ശേഷം മുന്നോട്ട് പോയാൽ ഒരു ചെറിയ കാവ്‌. എല്ലാം പറഞ്ഞതു പോലെ തന്നെ. പക്ഷെ മങ്ങിയ വഴിവിളക്കുകൾ വഴിതെറ്റിക്കുമോ എന്നു ആശങ്കയുണ്ട്.

നിലാവിനെ പൂർണ്ണമായും മറച്ചു കൊണ്ട് മേഘങ്ങൾ ആകാശം നിറഞ്ഞു. അങ്ങിങ്ങായി തുറിച്ചു നോക്കുന്ന നക്ഷത്രങ്ങൾ മാത്രമായി രാത്രിക്ക് കാവൽ. കാഴ്ച കൂടുതൽ ദുഷ്ക്കരമായി. അവിടവിടെ നിന്ന് നായകളുടെ ഓരിയിടൽ കേൾക്കുന്നുണ്ട്. അവ ഓടിപാഞ്ഞ് വന്ന് അപരിചിതനായ തന്നെ കടിച്ചു മുറിവേല്പ്പിക്കുമോ എന്നയാൾ ഭയപ്പെട്ടു.

നടക്കുന്നതിനിടയിൽ ചില ശബ്ദങ്ങൾ കേട്ടതു പോലെ തോന്നി...ഓടിയടുക്കുന്ന കാലടി ശബ്ദങ്ങൾ. ശബ്ദങ്ങളെ ഇപ്പോൾ ഭയമാണ്‌. പ്രത്യേകിച്ചും കൂട്ടമായി പിന്തുടരുന്ന കാലടി ശബ്ദങ്ങൾ. തൊട്ടു മുൻപിലായി കണ്ട അടച്ചിട്ട ഒരു പെട്ടിക്കടയുടെ മറവിലേക്കൊതുങ്ങി. സമീപമുള്ള പോസ്റ്റിൽ ഏതോ കാട്ടുവള്ളികൾ പടർന്നുകയറിയിട്ട് ലക്ഷ്യമറിയാതെ മുകളിലേക്ക് നീണ്ടു നിൽപ്പുണ്ടായിരുന്നു.

ആദ്യം ഓടി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. രണ്ട് കൈകളുമുയർത്തി, നിലവിളിച്ചു കൊണ്ട്, അതിവേഗത്തിലാണ്‌ അയാൾ വന്നത്. പ്രാണരക്ഷാർഥം എവിടെയെങ്കിലും ഓടി രക്ഷപ്പെടാനാണ്‌ അയാൾ പായുന്നതെന്ന് വ്യക്തമാണ്‌. പിന്നാലെ ഏഴോ എട്ടോ പേർ കൂടി വന്നു. അവരുടെ കൈകളിലെല്ലാം പലതരം ആയുധങ്ങളുണ്ടായിരുന്നു. വാളുകൾ, കത്തികൾ, വലിയ മരക്കഷ്ണങ്ങൾ... ഓടി വന്നയാൾ പിന്നാലെ വന്ന കൂട്ടത്തെ ഒരു വട്ടം തിരിഞ്ഞു നോക്കാൻ ശ്രമം നടത്തുകയും പെട്ടെന്ന് നില തെറ്റി വീഴുകയും ചെയ്തു. സനാഥനിരിക്കുന്നതിനു മുൻപിലായിട്ട്‌ ആണയാൾ ഉരുണ്ട് പിരണ്ട് വന്നു വീണത്. ഞെട്ടലോടെ പിന്നോക്കം ഇരുട്ടിലേക്ക് മാറുന്നതിനിടയിൽ സനാഥൻ കണ്ടു, പിന്നാലെ വന്നവർ വീണു കിടക്കുന്നയാളുടെ മേൽ ക്രൗര്യത്തോടെ, കടുത്ത പക തീർക്കും പോലെ ആയുധങ്ങൾ പ്രയോഗിക്കുന്നത്.
ഛക്ക്...ഛക്ക്...ഛക്ക്...ഛക്ക്...
പച്ചമാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം. നിലവിളി അവസാനിച്ചിട്ടും, ചതഞ്ഞ മാംസത്തിൽ വെട്ടുകൾ വീഴുന്ന ശബ്ദം തുടർന്നു. വീണു കിടന്നയാൾ ചോര നിറഞ്ഞ മാംസക്കട്ടയായി കിടന്നു ഒന്നു രണ്ടു വട്ടം പിടച്ചു. വായിലൂടെ രക്തം പതഞ്ഞ് പുറത്തേക്ക് തെറിച്ചു കൊണ്ടിരുന്നു. ഒന്നു ഞരങ്ങിയ ശേഷം ആ ചുവന്ന മനുഷ്യകഷ്ണം നിശ്ചലമായി. ഇര നിശ്ചലമായെന്നുറപ്പായപ്പോൾ വന്ന വഴി തന്നെ കൂട്ടം വേഗത്തിൽ ഓടിപ്പോയി.

സനാഥൻ വിറച്ചു കൊണ്ടിരുന്നു. ഭയം കഴുത്ത് മുറുക്കിയത് കൊണ്ട് നിലവിളി ശബ്ദം പോലും അയാളിൽ നിന്ന് പുറത്തു വന്നില്ല. എന്തിനാണവർ ഇയാളെ ഇങ്ങനെ...ഒരു മനുഷ്യനെങ്ങനെ മറ്റൊരു മനുഷ്യനെ...ഇത്രയും ക്രൂരമായി... എത്ര പെട്ടെന്നാണവർ ഇരുട്ടിൽ മറഞ്ഞത്...ആരാണവർ? സനാഥൻ അടുത്ത് ചെന്ന് നോക്കി. മുഖം തിരിച്ചറിയാനാവാത്ത വിധം കൊത്തിയരിഞ്ഞിരിക്കുന്നു...തല പിളർന്നു പോയിരിക്കുന്നു. കൈകാലുകൾ അറ്റു പോയിരിക്കുന്നു... ഞെട്ടിത്തെറിച്ച് പിന്നോക്കം മാറിയപ്പോൾ സനാഥൻ കണ്ടു, തന്റെ ചെരുപ്പുകളിൽ ചോര പുരണ്ടിരിക്കുന്നു. മുന്നിൽ കിടക്കുന്ന മനുഷ്യജീവിയുടെ രക്തത്തിലാണ്‌ താൻ ചവിട്ടി നില്ക്കുന്നത്! സർവശക്തിയുമെടുത്ത് അയാൾ മുന്നിലേക്കോടി. ഇരുട്ട് വീണു കിടന്ന വഴികളിലൂടെ അയാൾ ഓടി കൊണ്ടിരുന്നു. കിതച്ചു തുടങ്ങിയപ്പോൾ അടുത്തു കണ്ട ഒരു പോസ്റ്റിൽ കൈ താങ്ങി നിന്നു. താൻ വഴി മാറി വന്നിരിക്കുന്നു. ശ്ശെ! എത്ര ഭീരുവാണ്‌ താൻ. ഒരു പക്ഷെ ആ മനുഷ്യനിൽ ജീവന്റെ ഒരു കണികയെങ്കിലും ബാക്കി നില്പ്പുണ്ടാവും. അയാളെ എത്രയും വേഗം ഒരാശുപത്രിയിൽ എത്തിച്ചാൽ... സനാഥൻ തിരിഞ്ഞ്, വന്ന വഴിയെ ഓടി തുടങ്ങി. അയാളുടെ ശരീരമാകെ വിയർപ്പു നിറഞ്ഞു. ഭയവും ഉത്കണ്ഠയും കാരണം ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

തിരികെ വന്ന അയാൾ ആ പാത മുഴുവനും തിരഞ്ഞു. എന്നാൽ മുറിവേറ്റ ശരീരം അവിടെങ്ങും കാണുവാൻ കഴിഞ്ഞില്ല. താൻ അഭയം പ്രാപിച്ച പഴയ പെട്ടിക്കടയ്ക്കടുത്ത് തന്നെയാണിപ്പോൾ നില്ക്കുന്നത്. പോസ്റ്റും, പടർന്നു കയറിയ വള്ളിയും...എല്ലാം അതു പോലെ തന്നെ...എന്നാൽ വഴി ശൂന്യമായിരിക്കുന്നു. അവിടെ അശരണരെ പോലെ ചില കരിയിലകളല്ലാതെ മറ്റൊന്നുമില്ല. ചോരപ്പാടുകളോ ഒരാക്രമണം നടന്ന ലക്ഷണങ്ങളോ ഇല്ല. സനാഥൻ ഉടൻ തന്റെ ചെരിപ്പുകൾ പരിശോധിച്ചു. ഇല്ല, ചെരുപ്പുകളിലും ചുവന്ന പാടുകളൊന്നുമില്ല. അപ്പോൾ താൻ കണ്ടതെല്ലാം...? മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ കൊണ്ട് മനസ്സ് പകിട കളിക്കുകയാണോ?

സംശയങ്ങൾ നിറഞ്ഞ്, ആകെ കുഴഞ്ഞു പോയ മനസ്സുമായി സനാഥൻ വീണ്ടും നടന്നു തുടങ്ങി. എത്രയും വേഗം എത്തിച്ചേരണം. ഫോണിൽ കൂടി പറഞ്ഞു തന്ന വഴികൾ ഓർത്തെടുത്ത് അയാൾ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. വീടിന്റെ വാതിൽ തുറന്ന് വീട്ടുകാരൻ കുറച്ച് നേരം സനാഥനെ തന്നെ നോക്കി നിന്നു.
‘ഞാൻ...സനാഥൻ...’
‘ങാ...വാ, നീയാകെ മാറി പോയല്ലോ...ലാസ്റ്റ് ബസ്സും പോയപ്പൊ ഞാൻ വിചാരിച്ചു നീയിനി നാളേ വരുവുള്ളൂന്ന്...എന്താ ലേറ്റായത്?’ പരിചയഭാവത്തിൽ വീട്ടുകാരൻ സംസാരിച്ചു തുടങ്ങി.
‘അത്...വഴീല്‌ ബസ് ബ്രേക്ക്ഡൗണായി...’
‘ഓ...നീ ആദ്യം ഒന്നും ഫ്രഷായിട്ട് വാ...എന്നിട്ട് സംസാരിക്കാം...ഞാൻ മുറി കാണിച്ചു തരാം‘

അകത്തെ മുറിയിലേക്ക് നടക്കുമ്പോൾ, മേശയുടെ അരികിൽ നില്ക്കുന്ന വീട്ടുകാരത്തിയും അവരുടെ സാരിയുടെ മറവിൽ നില്ക്കുന്ന കൊച്ചു പെൺകുട്ടിയേയും കണ്ടു. സനാഥൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. ശേഷം വീട്ടുകാരനെ അനുഗമിച്ചു.

രണ്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു തവണ പോലും അയാൾ വീടിനു പുറത്തേക്കിറങ്ങുകയുണ്ടായില്ല. ദിവസവും പത്രങ്ങൾ വായിക്കുകയും, മുറിയിൽ കണ്ട പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ മൂന്നാം നാൾ വൈകുന്നേരം മുഷിവ് അയാളെ പുറത്തേക്ക് നടത്തിക്കുക തന്നെ ചെയ്തു.

ലക്ഷ്യമേതുമില്ലാതെ നടക്കുമ്പോൾ ചിന്തകൾ മാത്രമായി കൂട്ടിന്‌. ചിന്തകളുടെ കൈപിടിച്ച് ചോദ്യങ്ങളും. നാട് വിട്ടതു മുതൽ അനുഗമിക്കുന്ന സൈര്യക്കേട്. അസഹിഷ്ണുതയുടെ ആളിക്കത്തലിന്റെ തുടക്കമെവിടെയാവും? വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതും കലാപങ്ങൾക്ക് തുടക്കമിടുന്നതും വിശ്വാസികൾ തന്നെയല്ലെ? ആണ്ടോടാണ്ട് ഒരു ആചാരം പോലെ ദുരന്തങ്ങളുടെ ഓർമ്മനാൾ അനുഷ്ടിക്കുന്നതെന്തിനാണ്‌? മറക്കാനാഗ്രഹിക്കുന്നതൊക്കെയും ഓർമ്മപ്പെടുത്തുന്നത് ആരാണ്‌? രൂപം കൊണ്ടു മാത്രം മനുഷ്യരെന്നു തോന്നിപ്പിക്കുന്നവർ...മുറിവുകൾ ഉണങ്ങാൻ അനുവദിക്കാത്തവർ...
ചിന്തകളെ വിടുവിച്ച് കളയാനെന്നവണ്ണം അയാൾ തല കുടഞ്ഞു.

സനാഥൻ ഒരു ബൂത്തിൽ കയറി ഫോൺ ചെയ്തു. എന്നാൽ ഉദ്ദേശിച്ച ആളുമായി സംസാരിക്കാനായില്ല. നിരാശയോടെ അയാൾ വീണ്ടും നടന്നു. ഇപ്പോഴെന്താവും തന്റെ നാട്ടിൽ? അവൾ...അവളിപ്പോഴെവിടെയാകും? താനൊരു ഭീരുവാണ്‌. സ്വന്തം രക്ഷ മാത്രം... പക്ഷെ തനിക്കവളെ ഒന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ. ഇതെല്ലാം താൻ തന്നെ കണ്ടെത്തുന്ന മുടന്തൻ ന്യായങ്ങളല്ലെ? ഒരുപക്ഷെ ചെന്നു വിളിച്ചിരുന്നെങ്കിൽ...

വീണ്ടുമയാൾ മുഖങ്ങളെ കുറിച്ചോർത്തു. പൈശാചിക രംഗങ്ങളുമായി കാഴ്ച്ച പരിചയിച്ചു കഴിഞ്ഞിരിക്കുന്നു. മുറവിളികളും മുറിവുകളും പരിചിത കാഴ്ച്ചകളായി മാറിയിരിക്കുന്നു. മുറിവേറ്റവർക്ക് ഒരു പേരേയുള്ളൂ - ഇരകൾ...പ്രദർശനവസ്തുക്കൾ. അവരെ വേട്ടയാടുന്നത് അവരുടെ തന്നെ ഓർമ്മകളും, ചുറ്റുമുള്ള മനുഷ്യർ എന്ന പേരുള്ള ഇരുകാലിവർഗ്ഗവും...ഇരുട്ട് വീണു തുടങ്ങുമ്പോൾ, അകലെ ക്ഷേത്രത്തിൽ നിന്നുമുയർന്ന മണിശബ്ദം കേട്ടു.

മുണ്ടിൻത്തുമ്പ് ഇടംകൈ കൊണ്ട് പിടിച്ച് ഇരുട്ട് വീണ വഴിയിലൂടെ സനാഥൻ നടന്നു. കുറേ ദൂരം നടന്നപ്പോൾ തനിക്ക് പിന്നിൽ കാലടി ശബ്ദങ്ങൾ കേട്ട് അയാൾ തിരിഞ്ഞു. മുടി അഴിച്ചിട്ട ഒരു യുവതി തന്റെ നേർക്ക് ഓടി വരുന്നു. അവൾ സനാഥനു സമീപം വന്ന്‌ പരിഭ്രാന്തിയോടെ പറഞ്ഞു,
‘അയ്യോ! എന്നെ രക്ഷിക്കണേ...ഓരാളെന്നെ പിടിക്കാൻ വരുന്നു...’
സനാഥൻ പൊളിഞ്ഞു കിടന്ന കെട്ടിടം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു,
‘അങ്ങോട്ട് കേറി നിക്ക്! വേഗം!’
അവൾ പുല്ലുകൾക്കിടയിലൂടെ വേഗമോടി കെട്ടിടത്തിനുള്ളിലേക്ക് മറഞ്ഞു.

തൊട്ടടുത്ത നിമിഷം ഒരു മധ്യവസ്ക്കൻ ആ വഴി ഓടി വന്നു. അയാൾ നല്ലതു പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ വഴി മുഴുവൻ തിരയുന്നുണ്ടായിരുന്നു. സനാഥന്റെ സമീപം വന്നു നിന്ന് അയാൾ ചുറ്റും നോക്കിയ ശേഷം മുന്നിലേക്കോടി പോയി.

കുറച്ച് നേരം കൂടി സനാഥൻ അവിടെ തന്നെ നിന്നു. തനിക്ക് ഒരു പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞിരിക്കുന്നു! എന്തിനാവണം അവൾ ഇയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്? എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം? ചുറ്റും ഒന്നു കൂടി നോക്കിയ ശേഷം സനാഥൻ പുല്ലുകൾക്കിടയിലൂടെ പഴയ കെട്ടിടത്തിലേക്ക് നടന്നു. വെറും ഒരു മുറി മാത്രമുള്ള ഒരു കെട്ടിടമായിരുന്നു അത്. പഴയ ഒരു കടയോ മറ്റോ ആയിരുന്നിരിക്കണമത്. അകം മുഴുവൻ ഇരുട്ട്.
‘ഇറങ്ങി വാ...അയാള്‌ പോയി’ ശബ്ദം താഴ്ത്തി പറഞ്ഞു.
ഇല്ല, ഒരു കാൽപെരുമാറ്റം കൂടിയില്ല. അകത്തേക്ക് ഒരു ചുവട് വെച്ചു. വേണ്ട...ആളനക്കമില്ലാതെ കിടന്ന ഇടമാണ്‌...വല്ല പാമ്പോ മറ്റോ...പെട്ടെന്നോർത്തു, തന്റെ പോക്കറ്റിൽ ഒരു തീപ്പെട്ടി കിടക്കുന്ന കാര്യം. അയാളൊരു തീപ്പെട്ടി കൊള്ളിയുരച്ചു. തൽക്ഷണം പ്രകാശം ഇരുട്ടിനെ പുറത്താക്കി. പക്ഷെ എവിടെ അവൾ? അവിടാരുമുണ്ടായിരുന്നില്ല. കുറച്ച് നേരം ആ വെളിച്ചം അവിടെ തങ്ങി നിന്നു. തീപ്പെട്ടി അണഞ്ഞയുടൻ ഇരുട്ട് വീണ്ടുമവിടെ നിറഞ്ഞു.

സനാഥൻ ചിന്താക്കുഴപ്പത്തിലായി. കുറച്ച് മുൻപ് താൻ തന്നെയാണ്‌ രക്ഷയ്ക്കായുള്ള വഴി ആ പെൺകുട്ടിക്ക് കാട്ടി കൊടുത്തത്. പക്ഷെ ഇപ്പോൾ അവൾ ശൂന്യതയിൽ പുക മായും പോലെ അപ്രത്യക്ഷയായിരിക്കുന്നു. ശരിക്കും അവൾ തന്നോട് രക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നുണ്ടോ? തന്നേയും കടന്ന് പോയ മധ്യവസ്ക്കൻ...അയാൾ അവളെ തിരഞ്ഞു ഈ വഴി വീണ്ടും വരേണ്ടതാണല്ലോ...അയാളേയും കാണുന്നില്ല. സനാഥൻ സാവധാനം വീട്ടിലേക്ക് നടക്കാനാരംഭിച്ചു. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. മറക്കാനാവാത്ത കാഴ്ച്ചകൾ കൺമുന്നിൽ തെളിഞ്ഞു മറയുന്നു. മിഥ്യയും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്ത വിധം തന്റെ മനസ്സ് സഞ്ചാരമാരംഭിച്ചിരിക്കുന്നോ എന്നയാൾക്ക് സംശയമായി.

നേരമിരുട്ടുന്നതിനു മുൻപായി സനാഥൻ വീട്ടിലെത്തി. താൻ വരുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാരൻ എന്നു സനാഥനു തോന്നി. വീട്ടുകാരൻ ഉത്കണ്ഠയോടെ സനാഥനോടു ചോദിച്ചു,
‘നീ ഇവിടുത്തെ നമ്പർ ആർക്കെങ്കിലും കൊടുത്തിരുന്നോ?’
സനാഥൻ ഓർത്തു നോക്കി. ശരിയാണ്‌... ഒരാൾക്ക് കൊടുത്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കാനായി.
‘ങാ...ഒരാൾക്ക്...’
‘ഒരു ബിനു...നിന്നെ അന്വേഷിച്ചു...ഈ...സനൂഷ ആരാണ്‌?...ആ കുട്ടി ഇപ്പോഴും മിസ്സിംഗ് ആണെന്ന്‌ പറയാൻ പറഞ്ഞു’

സനാഥന്റെ കണ്ണുകളിൽ ഭയം നിറയുന്നത് വീട്ടുകാരൻ ശ്രദ്ധിച്ചു.
‘സനൂഷ...എനിക്കറിയാവുന്ന ഒരു കുട്ടിയാണ്‌...’ അത്‌ മാത്രം പറഞ്ഞിട്ട് സനാഥൻ സാവധാനം തിരിഞ്ഞു മുറിയിലേക്ക് നടന്നു.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും തന്നെ സംസാരിക്കുകയുണ്ടായില്ല. വീട്ടുകാരി സനാഥന്റെ നേരെ നോക്കുക കൂടിയുണ്ടായില്ല. പെൺകുട്ടി ഉല്ലാസവതിയായി ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. വന്ന ആദ്യത്തെ ദിവസം മാത്രമെ വീട്ടുകാരത്തി സനാഥനോട് സംസാരിച്ചിരുന്നുള്ളൂ. സനാഥൻ സംസാരിക്കാൻ വിമുഖത കാട്ടിയതു കൊണ്ട് ആരും അയാളോട് സംസാരിക്കാൻ താത്പര്യം കാണിച്ചതുമില്ല.

രാത്രി കിടക്കയിൽ കിടന്നെങ്കിലും സനാഥനു കൈയ്യിലെടുത്ത പുസ്തകം വായിക്കുവാനോ, ഉറങ്ങാനോ കഴിഞ്ഞിരുന്നില്ല. അയാൾ അസ്വസ്ഥമായ ചിന്തകളുടെ നടുവിൽ പെട്ടു പോയിരുന്നു.

തൊണ്ട ദാഹിച്ചു വരണ്ട്‌ പോയിരിക്കുന്നു. കുറച്ച് വെള്ളം കുടിക്കാനായി അയാൾ എഴുന്നേറ്റു ഊണു മുറിയിലേക്ക് നടന്നു. അവിടെ ജഗ്ഗിൽ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. അപ്പോഴാണ്‌ സനാഥൻ ആ സംസാരം കേൾക്കാനിടയായത്. അതല്പം ഉച്ചത്തിലായിരുന്നു.
‘ഇവനിവിടെ എത്ര നാളാ...എനിക്കെന്തോ കുഴപ്പം തോന്നുന്നു’
‘ഏയ് കുറച്ചു ദിവസം കൂടിയെ കാണൂ...’
‘കണ്ടില്ലെ അവൻ ഇവിടുത്തെ നമ്പർ ആർക്കൊക്കെയോ കൊടുത്തിരിക്കുന്നത്... നാളെ ആരെങ്കിലും ഇവിടെ വരുമെന്നാ തോന്നുന്നത്...നാട്ടിൽ എന്ത്‌ പുകിലൊപ്പിച്ചിട്ടാ വന്നിരിക്കുന്നതെന്നെങ്ങനെയറിയാം?’
‘നീയെന്തിനാ ആവശ്യമില്ലാതെ പേടിക്കുന്നത്?’
‘ഇവിടെ ഞാനും നമ്മടെ മോളും മാത്രമേ ഉള്ളൂ...നിങ്ങൾക്ക് അവനോടൊന്ന്‌ സംസാരിച്ചൂടെ?‘
’എന്ത്‌ സംസാരിക്കാൻ?‘
’അവന്റെ നാട്ടിൽ തന്നെ പൊയ്ക്കോള്ളാൻ...‘
’നിനക്കങ്ങനെയൊക്കെ പറയാം... നിനക്കറിഞ്ഞൂടാ, എനിക്കവന്റെ അച്ഛനോട് തീരാത്ത കടപ്പാടുണ്ട്...‘
’എന്നും പറഞ്ഞ്, വഴീല്‌ പോണ വയ്യാവേലിയൊക്കെ തലേലെടുത്ത് വെയ്ക്കണോ?‘

സനാഥൻ വേഗം തിരിഞ്ഞു നടന്നു. തെറ്റ്...ഇത്രയും കേട്ടത് തന്നെ തെറ്റ്...തനിക്ക് ദാഹിച്ചതും തെറ്റ്... മുറിയിൽ ചെന്ന് അയാൾ കസേരയിൽ കുറച്ച് നേരമിരുന്നു. എന്തോ ആലോചിച്ചിരുന്ന ശേഷം മേശപ്പുറത്ത് കിടന്ന കടലാസ്സിൽ അയാൾ കുത്തിക്കുറിക്കാൻ തുടങ്ങി. എഴുതിയ കടലാസ് അയാൾ മുൻവശത്തെ മേശപ്പുറത്ത് എല്ലാവരും കാണത്തക്ക വിധത്തിൽ തന്നെ വെച്ച ശേഷം എഴുന്നേറ്റ്‌ മുറിയിലേക്ക് പോയി.

തന്റെ കറുത്ത ബാഗ് തോളിലേക്ക് വലിച്ചിട്ട് അയാൾ ശബ്ദമുണ്ടാവാത്ത വിധം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. മുകളിലേക്ക് നോക്കുമ്പോൾ കണ്ടു, രാത്രികമ്പളത്തിനുള്ളിൽ നിന്ന്‌, തന്നെ തുറിച്ചു നോക്കുന്ന ഭയം നിറഞ്ഞ നക്ഷത്രക്കണ്ണുകൾ...അനാഥരുടേതു പോലെ...അഗതികളുടേതു പോലെ...അഭയാർഥികളുടേതു പോലെ... അയാൾ ഇരുട്ടിലേക്കിറങ്ങി നടന്നു.
എവിടേക്കാണ്‌ യാത്ര?
ഏതാണ്‌ അഭയാർത്ഥികളുടെ വഴി?
ആർക്കും വേണ്ടാത്തവർ എവിടേക്കാണ്‌ പോകുന്നത്?
സനാഥൻ ഇരുട്ടിലൂടെ നടന്നു, ലക്ഷ്യമില്ലാതെ.

Post a Comment

Sunday 19 August 2012

108

മലയാളികൾ ഓർത്തു വെയ്ക്കേണ്ട ഒരു നമ്പർ - 108.
ദയായി ഈ വീഡിയോ കാണുക.
മറക്കരുത്‌ - 108

Post a Comment

Saturday 23 June 2012

ഇടയിലെവിടെയോ..


ഒരു മയിൽപീലിയിൽ ബാല്യം നിറച്ചും..
ഒരു ചെമ്പനീർ പൂവിലെന്റെ കൗമാരവും..
ഒരു കുഞ്ഞിന്റെ ചിരിയിൽ യൗവ്വനവും..
ഒരൂന്നു വടിയിലെന്റെ വാർദ്ധക്യവും ..
ഒടുവിലൊരു മൺകുടത്തിൽ ഒരു പിടി ചാരമായും..

ഇതിനിടയിലെവിടെയോ ജീവിതം കുടുങ്ങി കിടപ്പുണ്ടാവും..

Post a Comment

Monday 18 June 2012

ഉൾക്കണ്ണിൽ കണ്ടത്‌..

വാൾമുനത്തുമ്പിൽ നിന്നിറ്റിറ്റു വീഴുന്ന,
ചോരത്തുള്ളികൾ കണ്ടു ഞാനോടുന്നു..
ശിരസ്സറ്റയുടലുകൾ നടക്കുന്ന വീഥികൾ
നിത്യവും കാണുന്നു രാത്രിയിൽ നിദ്രയിൽ..

നിറയുന്നു കീശയിൽ നിറമുള്ള നോട്ടുകൾ..
'ഇരയെ' തിരഞ്ഞതാ പോകുന്നു രാക്ഷസർ..
ഇതു വരെ കാണാത്ത മനുഷ്യരാണെങ്കിലും,
വിറയൊന്നുമില്ലാതെ വീശുന്നു വാളുകൾ..

ഏതോ ഒരു കൊച്ചു കുഞ്ഞതാ കരയുന്നു..
തിരയുമവനച്ഛനെ, പാവമുറങ്ങും വരേയ്ക്കും..
കരയാനിനി കണ്ണുനീർ ബാക്കിയില്ലാതെ,
ഇരുട്ടിലൊരു കോണിൽ ഇരിക്കുമൊരു ജന്മം..

എരിയുമീ നഗരവും തെരുവുമെല്ലാം,
ആ പെണ്ണിന്റെ കണ്ണുനീർത്തുള്ളി വീണാൽ..

അഗ്നിക്കരങ്ങളായി വരിയുന്നു തെരുവിനെ
അവരുടെ പൊള്ളും മനസ്സിന്റെ ശാപം.
എരിയുന്ന നഗരവും തെരുവുമെല്ലാം,
കാണാമെനിക്കിന്നുൾക്കണ്ണിന്റെ കാഴ്ച്ചയിൽ..

Post a Comment

Saturday 9 June 2012

Bug Report


Software name: Life
Version: 0.0.0.1
Problem: Function never exits

Function name: After
After death?
Birth
After birth?
Life
After life?
Death

Where is exit condition?
Somewhere somebody is still trying to fix the bug!

Post a Comment

Thursday 7 June 2012

മലയാളികൾക്ക്‌ മാതൃഭൂമിയുടെ സമ്മാനം


ഞാൻ പറയാൻ പോകുന്ന കാര്യം ചിലരെങ്കിലും അറിഞ്ഞിരിക്കാൻ സാദ്ധ്യതയുള്ളതാണ്‌. ഇന്റർനെറ്റ്‌ സംവിധാനമുള്ള പലരും ആഗ്രഹിച്ചിട്ടുണ്ടാവും (പ്രത്യേകിച്ചും പ്രവാസികൾ) ഓൺലൈനായിട്ട്‌ മലയാളത്തിലെ പ്രമുഖവാരികകൾ, മാസികകൾ വായിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ.. അങ്ങനെ ആഗ്രഹിക്കുന്നവർക്ക്‌ ഒരു അനുഗ്രഹമെന്നു തന്നെ പറയാം മാതൃഭൂമിയുടെ പുതിയ ഒരു ഓൺലൈൻ പദ്ധതി.

ഇതാണാ സന്തോഷ വാർത്ത.
മാതൃഭൂമി പബ്ലിക്കേഷൻസ്‌ ന്റെ പല ആനുകാലികകങ്ങളും ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമായിരിക്കുന്നു!
ചുരുക്കത്തിൽ നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തുമായിക്കോട്ടെ, നിങ്ങൾക്ക്‌ നിങ്ങളിഷ്ടപ്പെടുന്ന ഒരു മാഗസിൻ വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങൾക്കൊരു ഇന്റർനെറ്റ്‌ കണക്ഷൻ ഉണ്ടെങ്കിൽ (ലോകത്തിലെ ഏതാണ്ട്‌ എല്ലാ രാജ്യങ്ങളും ഇപ്പോൾ ഇന്റർനെറ്റ്‌ ന്റെ വലയ്ക്കുള്ളിലാണ്‌), നിമിഷങ്ങൾക്കകം ആ ആഗ്രഹം സാധിക്കാവുന്നതേയുള്ളൂ!.

ഇതാണ്‌ ആ ലിങ്ക്‌:
http://digital.mathrubhumi.com/

ഏതൊക്കെ ആനുകാലികങ്ങളാണ്‌ ഇങ്ങനെ വായിക്കുവാൻ സാധിക്കുക?
യാത്ര
ചിത്രഭൂമി
ഗൃഹലക്ഷ്മി
മാതൃഭൂമി ആഴ്ച്ചപതിപ്പ്‌
ആരോഗ്യ മാസിക
സ്പോർട്സ്‌
ബാലഭൂമി
മിന്നാമിന്നി
തൊഴിൽവാർത്ത
കാർട്ടൂൺപ്ലസ്‌

ഈ ഡിജിറ്റൽ പുസ്തകങ്ങൾ (e-books) വായിക്കാൻ ഒരു കാര്യം കൂടി വേണം.
ഗൂഗിളിലോ, യാഹൂ വിലോ, ഫേസ്ബുക്കിലോ ഒരു ഐഡി ഉണ്ടായിരിക്കണം.
ഇതിലേതിലെങ്കിലും ഉള്ള ഐഡി ഉപയോഗിച്ച്‌ 'ലോഗിൻ' ചെയ്താൽ പുസ്തകം വായിക്കാൻ കഴിയും.

ഇതിലൊന്നിലും ഐഡി ഇല്ലെങ്കിൽ എന്താണ്‌ ചെയ്യേണ്ടത്‌?
അതിനുള്ള വഴിയും ആ പേജിൽ തന്നെ കൊടുത്തിട്ടുണ്ട്‌.
ഒരു readwhere അക്കൗണ്ട്‌ ഉണ്ടാക്കുക എന്നതാണാ വഴി. അതിനായി നൽകേണ്ടത്‌ ഇമെയിൽ ഐഡിയും പാസ്‌ വേഡുമാണ്‌.

മുൻപ്‌ പറഞ്ഞ ലിങ്കിൽ പോവുക, ഇഷ്ടപ്പെട്ട പുസ്തകത്തിൽ ക്ലിക്‌ ചെയ്യുക. ലോഗിൻ ചെയ്യുക. നിങ്ങൾ തിരെഞ്ഞെടുത്ത പുസ്തകം നിങ്ങളുടെ മുൻപിൽ എത്തിക്കഴിഞ്ഞു.
പേജുകൾ വലുതായി കാണുവാനും, ഏതെങ്കിലും ഒരു പേജിലേക്ക്‌ നേരിട്ട്‌ പോകുവാനുമുള്ള സൗകര്യങ്ങൾ അവിടെ തന്നെ ഒരുക്കിയിരിക്കുന്നു.
ശ്രദ്ധിക്കുക - നിങ്ങൾക്ക്‌ ആ പുസ്ത്കം അല്ലെങ്കിൽ ഒരു പേജോ ഡൗൺലോഡ്‌ ചെയ്യുവാൻ കഴിയില്ല. എന്നാൽ ആ പുസ്തകത്തിന്റെ ഏതെങ്കിലും ഭാഗം മൗസ്‌ ഉപയോഗിച്ച്‌ സെലക്ട്‌ ചെയ്തിട്ട്‌ നിങ്ങൾക്ക്‌ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഷെയർ ചെയ്യാൻ സാധിക്കും. അതു മാത്രമായി പ്രിന്റ്‌ എടുക്കുവാനും കഴിയും.

മുൻപ്‌ പറഞ്ഞ readwhere എന്ന സൈറ്റ്‌ മറ്റൊരു സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്‌.
നിങ്ങൾക്ക്‌ നിങ്ങളുടെ പുസ്തകം .pdf രൂപത്തിലുണ്ടെങ്കിൽ, അതു പബ്ലിഷ്‌ ചെയ്യാം!
ഡിജിറ്റൽ ലോകത്തിലേക്ക്‌ നിങ്ങളുടെ പുസ്ത്കം എടുത്തു വെയ്ക്കുന്നതിനു തുല്യമാണത്‌. അതിനു വേണ്ടത്‌ ഒരു പബ്ലിഷ്‌ അക്കൗണ്ട്‌ ആണ്‌.
http://www.readwhere.com/ എന്ന സൈറ്റിൽ ചെന്ന് മുകളിൽ കാണുന്ന Publish എന്ന ബട്ടൺ അമർത്തിയാൽ അതിനു വേണ്ട വിവരങ്ങൾ ലഭിക്കും.
www.scribd.com നെ കുറിച്ച്‌ അറിയാവുന്നവർക്ക്‌ ഇതെളുപ്പം പിടികിട്ടും.
അതും ഇതു പോലെ ഓൺലൈൻ പബ്ലിഷിംഗ്‌ നടത്താവുന്ന ഒരു സൈറ്റാണ്‌.

ഒരു ചെറിയ (വ്യാ)മോഹം..
മാതൃഭൂമി കാട്ടിയ വഴിയെ മറ്റു പബ്ലിഷിംഗ്‌ കമ്പനികൾ കൂടി പോയിരുന്നെങ്കിൽ..

അപ്പോൾ വായന തുടങ്ങുകയല്ലേ? :)

Post a Comment

Wednesday 16 May 2012

വഴി നഷ്ടപ്പെട്ടവർ

കുറിപ്പ്‌: ദയവായി ഇതു കഥയാണൊ തിരക്കഥയാണൊ എന്നു ചോദിക്കരുത്‌..ആറു സീനുകളിൽ ഒരു പരീക്ഷണം.

സീൻ 1
പകൽ.
ബസ്സിന്റെ മണി രണ്ടു വട്ടം ശബ്ദിക്കുന്നു (close up).
ബസ്സ്‌ നീങ്ങി തുടങ്ങുമ്പോൾ ചില കൗമാരപ്രായക്കാൻ ഓടി വരുന്നു. അവരിൽ ചിലർ കമ്പിയിൽ പിടിച്ച്‌ കുറച്ച്‌ ദൂരം ഓടിയ ശേഷം ചാടി ഫുട്ബോർഡിൽ ചവിട്ടി നിൽക്കുന്നു. (വലിയ സാഹസികരാണെന്നും, ബസ്സിനുള്ളിലും പുറത്തുമുള്ളവർ തങ്ങളെ തന്നെയാണ്‌ ശ്രദ്ധിക്കുന്നതെന്ന ഭാവം അവരിൽ പലരുടേയും മുഖത്തുണ്ട്‌). അവരുടെ പാൻസിന്റെ പോക്കറ്റിൽ പുസ്തകം രണ്ടായി മടക്കി തിരുകി വെച്ചിരിക്കുന്നതു കാണാം. അവരിൽ ഒരു പയ്യന്റെ മുഖം close up. അവൻ അത്യുസാഹത്തിലാണ്‌. കാറ്റിൽ അവന്റെ മുടിയിഴകൾ പറക്കുന്നു. ഇടതു കൈ കൊണ്ട്‌ ബസ്സിന്റെ കമ്പിയിൽ മുറുക്കെ പിടിച്ചിരിക്കുന്നു (കൈയിൽ സ്റ്റീൽ വള)
ബസ്സിനകത്ത്‌ നിന്നൊരു ശബദം.
'റെജീ..നീയെന്താടാ നേരത്തെ?' (പരിഹാസച്ചുവയും കുസൃതിയും നിറഞ്ഞ ശബ്ദം)
റെജി അകത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കണ്ണിറുക്കി കാണിക്കുന്നു.
വഴിയിൽ കൂടി പോകുന്ന യുവതികളെ തല തിരിച്ച്‌ നോക്കുന്നു. ഇടയ്ക്ക്‌ ആവേശത്തോടെ കൂവുന്നു, ആരേയോ കൈ വീശി കാണിക്കുന്നു.

സീൻ 2
ബസ്സ്‌ ഒരു സ്റ്റോപ്പിൽ വന്നു നിൽക്കുന്നു. ആളുകൾ ഇറങ്ങുന്നു. റെജി അകത്തേക്ക്‌ കയറാനുള്ള പുറപ്പാടിലാണ്‌. ആളുകൾ എല്ലാരും ഇറങ്ങി കഴിയുന്നതും അവൻ ഇടിച്ചു അകത്തേക്ക്‌ കയറുന്നു. ഉള്ളിൽ നല്ല തിരക്ക്‌. അകത്തേക്ക്‌ കയറി പോകുന്നു. വെളിച്ചം കുറവാണ്‌. സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്കാണ്‌ പോകുന്നത്‌. ബസ്സിന്റെ ഡബിൾ ബെല്ല് ശബ്ദം. ബസ്സ്‌ മുന്നോട്ട്‌. നീങ്ങി തുടങ്ങുന്ന വീലുകളുടെ close up. ആളുകൾ പിന്നോക്കം പോയിട്ട്‌ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക്‌. റെജി ഇപ്പോൾ മുകളിൽ കമ്പിയിൽ പിടിച്ചാണ്‌ നിൽക്കുന്നത്‌. ഉള്ളിലേക്ക്‌, തിരക്കിനിടയിലേക്ക്‌ നോക്കുന്നു. ഇടതു കൈ സാവധാനം താഴേക്ക്‌. മുന്നിലേക്ക്‌ നോക്കി കൊണ്ട്‌, തിരക്കിലൂടെ അവന്റെ കൈ മുന്നോട്ട്‌. മുന്നിൽ ചുവന്ന ചുരിദാറിട്ട ഒരു പെൺകുട്ടി നിൽക്കുന്നു. ഇടത്തെ തോളിൽ ഒരു ബാഗുണ്ട്‌. മുകളിൽ കമ്പിയിൽ പിടിച്ചിരിക്കുന്നു. റെജി പെൺകുട്ടിയുടെ അടുത്തേക്ക്‌ നീങ്ങുന്നു. നടക്കുന്നതിനിടയിൽ ഇരു വശത്തേക്കും നോക്കുന്നുണ്ട്‌.

ക്യാമറ ബസ്സ്‌ ഡ്രൈവറുടെ പിന്നിൽ നിന്നും.
വളവു തിരിയുന്നു. ബ്രേക്കിൽ അമരുന്ന കാലുകൾ. ആളുകൾ മുന്നോട്ട്‌ ആയത്തിൽ.
റെജി ഇപ്പോൾ പെൺകുട്ടിയുടെ തൊട്ടു പിന്നിലാണ്‌.  പെട്ടെന്ന് പിന്നോക്കം കൈ വലിക്കുന്നു. പെൺകുട്ടി ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു. ആ മുഖത്ത്‌ പരിഭ്രാന്തി. മുഖം വിളറി പോയിരിക്കുന്നു. റെജി തല കുനിച്ച്‌ താഴെ നോക്കിയാണ്‌ നിൽക്കുന്നത്‌. മുഖമുയർത്തുമ്പോൾ പെൺകുട്ടി നോക്കുന്നതു കാണുന്നു. റെജിയുടെ മുഖത്ത്‌ നടുക്കം..ചമ്മൽ..പിന്നിലേക്ക്‌ വലിയുന്നു. പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നു.
തിരക്കിനിടയിലൂടെ റെജി പിന്നോക്കം നടന്നു കാണാതാകുന്നു.

സീൻ 3
വൈകുന്നേരം.
ഗേറ്റിന്റെ കുറ്റി തുറന്ന് റെജി അകത്തേക്ക്‌. അലക്ഷ്യമായ നടത്തം. ഇരു കൈകൾ കൊണ്ടും മുടി ചീകുന്നു. ഗേറ്റ്‌ പിന്നോക്കം തള്ളി, കുറ്റിയിടാതെ വീടിനു നേരെ നടക്കുന്നു.
പടികൾ കയറി അകത്തേക്ക്‌. വള്ളിചെരുപ്പ്‌ ഊരിയിടുന്നു.
വാതിൽ തുറന്ന് അകത്തേക്ക്‌ പ്രവേശിക്കുന്നു.
മുറിയുടെ ഒരു മൂലയിൽ ചാരു കസേരയിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്‌.

സ്ത്രീ: റെജീ..നീ ഇങ്ങു വാ.(ആജ്ഞാസ്വരത്തിൽ)
റെജി: (ക്ഷീണിച്ച ശബ്ദം).. എന്തമ്മെ?..എനിക്ക്‌ വിശക്കുന്നു..വല്ലതും എടുത്തു താ..
സ്ത്രീ (എഴുന്നേറ്റ്‌ അടുത്തേക്ക്‌ വരുന്നതിനിടയിൽ): നിനക്ക്‌ നിന്റെ കൂടെ പഠിച്ച ജ്യോതിയെ ഓർമ്മയുണ്ടോ?
റെജി ഒന്നും മിണ്ടാതെ നിൽക്കുന്നു. അവന്റെ ശിരസ്സ്‌ കുനിഞ്ഞിരിക്കുന്നു. കൃഷ്ണമണികൾ ഇടത്തേക്കും വലത്തേക്കും ചലിക്കുന്നുണ്ട്‌.
സ്ത്രീ: അവളെ നീയിന്നു കണ്ടോ?
റെജി: (മൗനം)
സ്ത്രീ: ചോദിച്ചത്‌ കേട്ടില്ലേ? നീ കണ്ടോന്ന്? (ശബ്ദം ഉയരുന്നു. മുഖത്ത്‌ കോപം പ്രകടമാണ്‌)
റെജി: ഉം..
സ്ത്രീ:എവിടെ വെച്ച്‌?
റെജി:...
സ്ത്രീ:നീയവളെ ബസ്സിൽ വെച്ച്‌ കണ്ടല്ലേ? അവളിന്നിവിടെ വന്നിരുന്നു..നിന്നെ കണ്ട കാര്യം പറയാൻ.
റെജി ഞെട്ടലോടെ തലയുയർത്തി നോക്കുന്നു.
സ്ത്രീ: നിനക്ക്‌ പെണ്ണുങ്ങളെ പിടിക്കണം അല്ലേടാ? അതിനാണല്ലേ നിന്നെ പഠിക്കാൻ ഈ കാശും കൊടുത്ത്‌ വിടുന്നത്‌..? (സ്ത്രീ ശബ്ദം വിറച്ചു തുടങ്ങുന്നു)
റെജി:...
സ്ത്രീ: (ഉച്ചത്തിൽ നിയന്ത്രണം വിട്ട്‌) പിടിക്കെടാ..നീ വന്ന് എന്നെ പിടിക്കെടാ..നിന്റെ അമ്മയ്ക്കും അവൾക്കും ഒള്ളത്‌ ഒന്നു തന്നെയാടാ..എടാ വരാൻ..

ശബ്ദം കേട്ട്‌ അകത്തെ മുറിയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. പാവാടയും ബ്ലൗസും വേഷം.
പെൺകുട്ടി: അമ്മെ..എന്തായിത്‌?
സ്ത്രീ: കേറി പോടീ അകത്ത്‌..നീ വന്നാ നിന്നെയും ഇവൻ കേറി പിടിക്കും. അടുത്ത്‌ വന്നു പോകരുത്‌.
റെജി കുനിഞ്ഞ്‌ കൈകൾ കൊണ്ട്‌ മുഖം മറയ്ക്കാൻ ശ്രമിക്കുന്നു.

പെൺകുട്ടി ഒന്നും മനസ്സിലാകാതെ നിൽക്കുന്നു.
സ്ത്രീ: കേറി പോടീ..നിന്നോടല്ലേ പറഞ്ഞത്‌ കേറി പോകാൻ?..ഇവന്റെ നേരെ നോക്കരുത്‌..ഇവനമ്മേം പെങ്ങളെം തിരിച്ചറിയാത്തവനാ..(അവർ കരയുകയും, ശബ്ദം വിറച്ച്‌ തുടങ്ങുകയും ചെയ്യുന്നു)
സ്ത്രീ: എന്തിനാടാ..നീ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നത്‌?..ഇപ്പൊ ഇറങ്ങിക്കോണം..ഇവിടന്ന്..മേലാൽ ഈ വീട്ടിനകത്ത്‌ കാലു കുത്തരുത്‌..ഇറങ്ങടാ പുറത്ത്‌..നീ എന്റെ മോനല്ല..ഇറങ്ങടാ..(അവർ കോപം കൊണ്ട്‌ വിറയ്ക്കുന്നുണ്ട്‌)
അവർ റെജിയുടെ ചുമലിൽ ശക്തിയായി അടിക്കുകയും, മുന്നോട്ട്‌ തള്ളുകയും ചെയ്യുന്നു.. റെജി വേച്ച്‌ വേച്ച്‌ പുറത്തേക്ക്‌ നടക്കുന്നു..
പിന്നിൽ നിന്ന് സ്ത്രീ ശബ്ദം:
പൊയ്ക്കോ..എവിടേക്കെങ്കിലും പൊയ്ക്കോ..

സീൻ 4
സന്ധ്യ.
വാതിലിൽ മുട്ടുന്ന ശബ്ദം. പെൺകുട്ടി വന്ന് വാതിൽ തുറക്കുന്നു. കണ്ണാടി വെച്ച ഒരു മദ്ധ്യവയസ്ക്കൻ ഉള്ളിലേക്ക്‌ കയറുന്നു.
മുറിയിൽ നോക്കിയിട്ട്‌ (ആരോടെന്നില്ല്ലാതെ).
'ഇന്നെന്താ വിളക്ക്‌ കത്തിച്ചില്ലേ?'
പെൺകുട്ടി ഒന്നും പറയാതെ ഉള്ളിലേക്ക്‌ പോകുന്നു.
അയാൾ വാതിലടച്ചിട്ട്‌ അകത്തെ മുറിയിലേക്ക്‌ പോകുന്നു.
ചാരികിടക്കുന്ന വാതിൽനരികിലേക്ക്‌ ക്യാമറ. അവ്യക്തമായ സംഭാഷണങ്ങൾ.
ഇപ്പോൾ സംസാരം വ്യക്തമായി കേൾക്കാം.
പുരുഷൻ:..എന്നിട്ട്‌ അവനിതു വരെ വന്നില്ലേ?
സ്ത്രീ: അവനിനി വരണ്ട..(കരച്ചിലിനിടയിലൂടെ)..ഇത്ര നാളും പൊന്നു പോലെ നോക്കിയിട്ട്‌..അവനെ എനിക്ക്‌ കാണണ്ട..
fade out-black

caption:'പതിനേഴ്‌ വർഷങ്ങൾക്ക്‌ ശേഷം...' caption പതുക്കെ മറയുന്നു.

സീൻ 5
ഒരു ടേബിൾ ലാമ്പ്‌ കത്തിച്ചു വെച്ചിരിക്കുന്നു. ഒരു പഴയ ആൽബം തുറന്നു മുന്നിൽ വെച്ചിട്ടുണ്ട്‌. അതിൽ ഓമനത്തമുള്ള ഒരു കുഞ്ഞ്‌ കമഴ്‌ന്നു കിടന്നു ചിരിക്കുന്ന ഒരു ഫോട്ടോ കാണാം. ഫോട്ടോയ്ക്ക്‌ മുകളിൽ കൂടി ഒരു കൈ തഴുകുന്നുണ്ട്‌. പ്രായമേറിയ, ചുളിവുകൾ വീണ വിരലുകൾ.
ഫോട്ടോ ഒട്ടിച്ചു വെച്ചിരിക്കുന്ന കറുത്ത കട്ടിയുള്ള പേപ്പറിൽ ഒരു തുള്ളി കണ്ണുനീർ വീഴുന്നു.
ക്യാമറ പിന്നോട്ട്‌.
അത്‌ ആ പഴയ അമ്മയാണ്‌. പ്രായമേറിയിരിക്കുന്നു. അവർ വിതുമ്പൽ സാരിത്തുമ്പു കൊണ്ട്‌ ചുണ്ടുകൾ അമർത്തി പിടിച്ച്‌ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഒരു പെൺകുട്ടി സമീപം വരുന്നു. പഴയ പെൺകുട്ടി ഇപ്പോൾ മുതിർന്നിരിക്കുന്നു.
(അമ്മയുടെ തോളിൽ തലോടി കൊണ്ട്‌)
പെൺകുട്ടി: 'അമ്മയെന്തിനാ എപ്പഴും ഈ ഫോട്ടോയും നോക്കിയിരിക്കുന്നേ?..ഏട്ടൻ വരും..അമ്മയെ കാണാതെ എത്ര നാള്‌ ചേട്ടനു ഒളിച്ചിരിക്കാൻ പറ്റും?...'
അമ്മ വിതുമ്പി കൊണ്ടിരിക്കുന്നു.

screen black
caption - ഉത്തരേന്ത്യയിലെ ഒരു മഹാനഗരം.

സീൻ 6
പകൽ.
തിരക്കു പിടിച്ച ഒരു തെരുവ്‌. ആളുകൾ അങ്ങ‍ാട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കുന്നു. പാതയുടെ ഇരുവശത്തും നിറം നഷ്ടപ്പെട്ട ഇരുനില കെട്ടിടങ്ങൾ. ബാൽക്കണിയിലും, താഴെ വാതിലിനു സമീപവും സ്ത്രീകൾ. അലസമായ വസ്ത്രധാരണം. ചിലർ മുറുക്കാൻ ചവയ്ക്കുന്നു. ചിലർ പുകവലിക്കുന്നുണ്ട്‌. അമിതമായി പൗഡർ പൂശിയവർ, കടും നിറമുള്ള വസ്ത്രങ്ങൾ. ജനഴികളിലൂടെയും ചിലർ നോക്കുന്നുണ്ട്‌. അവർ ചിലതൊക്കെ വിളിച്ചു പറയുന്നു, തമ്മിൽ അടക്കം പറഞ്ഞു ചിരിക്കുന്നു, കൈകൾ കൊണ്ട്‌ ആംഗ്യം കാണിക്കുന്നു. (ഒറ്റ നോട്ടത്തിൽ അതൊരു വേശ്യാത്തെരുവ്‌ എന്നു വ്യക്തം).
ചില ചെറുപ്പക്കാർ അതു വഴി നടക്കുന്നുണ്ട്‌. അവരിൽ ചിലർ കൈയിൽ തൂവാല ചുറ്റിയിരിക്കുന്നു. ചിലരുടെ കഴുത്തിലാണ്‌ തൂവാല. ഒരു മൂലയിൽ നിൽക്കുന്ന രണ്ടു പേരിലേക്ക്‌ ക്യാമറ zoom ചെയ്യുന്നു. അവരുടെ സംസാരം കേൾക്കാൻ കഴിയുന്നില്ല. ചെറുപ്പക്കാരൻ വെപ്രാളത്തിലാണ്‌. പോക്കറ്റിൽ നിന്ന് പണമെടുത്ത്‌ എതിരെ നിൽക്കുന്നയാളുടെ കൈയിൽ കൊടുക്കുന്നു. എതിരെ നിൽക്കുന്ന കള്ളി ഷർട്ടിട്ട ആളുടെ പിൻഭാഗമാണ്‌ കാണുന്നത്‌. മുഖത്തിന്റെ ഒരു വശം കാണാം. അയാൾക്ക്‌ ചെറിയ താടിയുണ്ട്‌. അയാൾ കെട്ടിടത്തിനുള്ളിലേക്ക്‌ കൈ കാണിക്കുന്നു. എന്നിട്ട്‌ നടന്നു തുറങ്ങുന്നു.  പിന്നാലെ ചെറുപ്പക്കാരനും. ഇടവഴിയിലൂടെ അവർ നടക്കുന്നു. ക്യാമറ തിരിഞ്ഞു വരുമ്പോൾ രണ്ടു പേരേയും വ്യക്തമായി കാണാം. താടിവെച്ചയാൾക്ക്‌ റെജിയുടെ മുഖവുമായി സാമ്യമുണ്ട്‌. അവരുടെ നടത്തം (സ്ലോമോഷനിലേക്ക്‌)..സ്ക്രീൻ മുഴുവനും bright white ആകുന്നു..ക്യാമറയും കടന്ന് അവർ പോകുന്നു..അവ്യക്തമാകുന്നു.





Post a Comment

Sunday 13 May 2012

നീയാരാണ്‌ ?


രണ്ടു ചോദ്യങ്ങൾ. രണ്ടേ രണ്ടു ചോദ്യങ്ങൾ. ഞാനും അതിപ്പോൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
‘നീയാരാണ്‌ ?’
‘ഞാനാരാണ്‌ ?’
പക്ഷിമൃഗാദികളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ വിശപ്പും ദാഹവും കാമവും അടങ്ങി കഴിയുമ്പോൾ മനുഷ്യൻ ചോദിച്ചു തുടങ്ങുന്ന ചോദ്യങ്ങളാണവ. കല്പ്പാന്തങ്ങളോളം ചോദിക്കപ്പെട്ട ചോദ്യങ്ങൾ. ഒരു പക്ഷെ മനുഷ്യകുലത്തോളം പഴക്കം ഈ ചോദ്യങ്ങൾക്കുമുണ്ടാവും. മനുഷ്യവംശമവസാനിക്കുന്നതു വരേയ്ക്കും ഉണ്ടാവുകയും ചെയ്യും.

ദിവസങ്ങൾക്ക് മുൻപ് ഇരുട്ട് ഇടകലർന്ന ഒരു സന്ധ്യയിൽ ഒരു ടെലിഫോൺ സന്ദേശമെന്നെ തേടി വന്നു. അച്ഛന്റെ പരുക്കൻ ശബ്ദത്തിന്റെ വക്കുകൾക്ക് തേയ്മാനം സംഭവിച്ചിരുന്നു, എന്നോട് സംസാരിക്കുമ്പോൾ. അന്ന് പുക തുപ്പിക്കൊണ്ട്, വയറ്റിൽ കനലുമായി ഓടുന്ന തീവണ്ടികളായിരുന്നു സഞ്ചാരത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്. ശരിക്കും തീ ചുമക്കുന്ന വണ്ടികൾ. ആ തീവണ്ടിയുടെ നെഞ്ചിലെരിയുന്ന പോലുള്ള കനലുകൾ എന്റെ മനസ്സിലുമുണ്ടായിരുന്നു. ചുമച്ചും കിതച്ചും അത് എന്നെയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഒരു രാത്രിനേരത്താണ്‌ പുറപ്പെട്ടത്. ഇടയ്ക്ക് പാഞ്ഞും, ഇടയ്ക്ക് കിതപ്പടക്കിയും അത് സഞ്ചരിച്ചു. ഒടുവിൽ ഞാൻ ഉരുക്കു കൊണ്ടുണ്ടാക്കിയ കൂട്ടിൽ നിന്നിറങ്ങുമ്പോൾ പുറത്ത് വെയിൽ പെയ്യുന്നുണ്ടായിരുന്നു. എന്റെ കൈകൾ സൂര്യന്റെ തീപ്പൊരികൾ വീണ്‌ പൊള്ളിത്തുടങ്ങി. എനിക്കായി അച്ഛൻ വിളറിയ നിറമുള്ള ഒരു കുട തലയ്ക്ക് മുകളിൽ വിടർത്തി പിടിച്ചു. പക്ഷെ തീവണ്ടിയിൽ നിന്നോ, സൂര്യരശ്മികളിൽ നിന്നോ പകർന്നതെന്നറിയില്ല, എന്റെ നെഞ്ചിനകത്തെ ചൂട് അസഹ്യമാംവിധം വളർന്നു തുടങ്ങിയിരുന്നു.

സുഖമാണെന്നോ, യാത്ര എങ്ങനെയെന്നോ ഉള്ള പതിവു ചോദ്യങ്ങളൊന്നും അച്ഛന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. സംഘർഷം കൊണ്ട് അച്ഛന്റെ പുരികങ്ങൾ ചുളിഞ്ഞിരുന്നു. എന്റെയരികിൽ അപരിചിതനായ, ഏതോ ഒരു മനുഷ്യനാണ്‌ നില്ക്കുന്നതെന്ന വിചിത്രമായ ഒരു ചിന്ത വന്ന് മറഞ്ഞു. അത്രയ്ക്കും മാറി പോയിരിക്കുന്നു. എത്ര പെട്ടെന്നാണെന്റെയച്ഛൻ വൃദ്ധനായി മാറിപോയത്?

ആദ്യമൊക്കെ ചെറിയ ചെറിയ കാര്യങ്ങളായിരുന്നു അമ്മ മറന്നു തുടങ്ങിയത്. തീരെ ചെറിയ കാര്യങ്ങൾ..തീയതികൾ, ചില ബന്ധുക്കളുടെ പേരുകൾ. അതെല്ലാം ഏതൊരു മനുഷ്യനും സംഭവിക്കാവുന്നതാണെന്നൊരു ന്യായമുണ്ടായിരുന്നു. പിന്നീടാണ്‌ അമ്മയുടെ ഓർമ്മകളുടെ ഇടനാഴികളിലെ വെളിച്ചം മങ്ങിവരുന്നതായി മനസ്സിലാക്കിയത്.
കഴിഞ്ഞ തവണ എന്നെ കാണുമ്പോൾ, അകലെ, ഞാൻ ജോലി ചെയ്യുന്ന പട്ടണത്തിന്റെ പേര്‌ അമ്മ തെറ്റിച്ചു പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. ഒരു പക്ഷെ ആരെങ്കിലുമതേക്കുറിച്ച് സൂചിപ്പിച്ചതു കൊണ്ടോ, സ്വയം തിരിച്ചറിഞ്ഞതു കൊണ്ടൊ എന്നറിയില്ല, അധികം വേവലാതിയില്ലാതെ അമ്മയിങ്ങനെ പറഞ്ഞിരുന്നു..
‘അമ്മയ്ക്കിപ്പോൾ പഴേ പോലെ ഒന്നും ഓർക്കാൻ പറ്റുന്നില്ല മോനെ..’
ചിരിച്ചു കൊണ്ടാണതു പറഞ്ഞത്.
ഒരു സമാധാനത്തിനു ഞാനപ്പോൾ തന്നെ പറഞ്ഞു
‘അതിനെന്താ, അമ്മയുടെ മോനില്ലെ? എന്നോട് ചോദിച്ചാ പോരെ? ഞാൻ പറഞ്ഞു തരാം’. അതൊരു വാക്ക് കൊടുക്കലായിരുന്നു.

എനിക്ക് വാക്കു കൊടുക്കാൻ മാത്രമെ സാധിച്ചുള്ളൂ, വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. യാത്രകൾ, നീണ്ട ഒരുപാട് യാത്രകൾ. അച്ഛൻ വിശേഷങ്ങളൊരോന്നായി അറിയിക്കുന്നുണ്ടായിരുന്നു. അവിശ്വസനീയമായ കാര്യങ്ങൾ. ഇതൊക്കെ എങ്ങനെ സംഭവ്യമാകും? പലതും എനിക്ക് മനസ്സിലാകുന്നേയുണ്ടായിരുന്നില്ല. ഞാൻ ഓർമ്മകളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് അക്കാലത്തെപ്പോഴോ ആയിരുന്നു. അനുഭവങ്ങൾ ഓർമ്മകളായി എവിടെയോ ശേഖരിക്കപ്പെട്ടിരിക്കുന്നു. അതു നഷ്ടമാകുമ്പോൾ, യഥാർഥത്തിൽ നഷ്ടപ്പെടുന്നത് ഓർമ്മകളല്ല..വിലപ്പെട്ട അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്‌. സാക്ഷ്യപത്രങ്ങളില്ലാത്ത അനുഭവങ്ങളെ സ്വന്തം മനസ്സു പോലും വിശ്വസിക്കാൻ വിസ്സമ്മതിക്കും.

എന്നെയിപ്പോൾ ഭരിക്കുന്നത് ആധിയല്ല, ഒരുതരം ഭയമാണ്‌. അമ്മ എന്നെ മറന്നു പോയിരിക്കുമോ? എങ്ങനെയാണത് സംഭവിക്കുക? ചില കാര്യങ്ങൾ ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്നു ഞാനെങ്ങനെയോ ധരിച്ചു പോയിരുന്നു. അങ്ങനെയുള്ളതൊന്നും സംഭവിക്കാൻ പാടില്ല. അത്ര തന്നെ. അച്ഛനോടൊപ്പം നടക്കുമ്പോളൊന്നും ചോദിക്കാൻ തോന്നുന്നില്ല. എനിക്ക് അമ്മയിലുള്ള, അമ്മയുടെ ഓർമ്മകളിലുള്ള വിശ്വാസം എങ്ങനെയാണ്‌ അച്ഛനെ പറഞ്ഞു ബോധ്യപ്പെടുത്തുക?. എന്നെ തിരിച്ചറിയുന്നത്  കാണണം. എല്ലാവരും. ജയം എന്റെ പക്ഷത്തു തന്നെ. അമ്മയും മകനും തമ്മിലുള്ള ബന്ധം - അതു ഓർമ്മകൾക്കുമപ്പുറം ഒരു ശക്തി വന്നു വിളക്കി ചേർത്തിട്ടുണ്ട്. അതേക്കുറിച്ചാർക്കുമറിയില്ല. മകനും അമ്മയ്ക്കും മാത്രമാണതറിയാവുന്നത്. മുറിച്ചകറ്റിയാലും ഒട്ടിച്ചേർന്നുനില്ക്കുന്ന അദൃശ്യമായ പൊക്കിൾക്കൊടി ബന്ധം..അതെപ്പോഴുമുണ്ട്.

പടികൾ കയറി ആദ്യം അമ്മയുടെ അടുത്തേക്ക് തന്നെയാണ്‌ പോയത്. ശുഷ്ക്കിച്ച, ചെരിഞ്ഞു കിടക്കുന്ന ഒരു രൂപം. ഞാൻ അടുത്ത് ശബ്ദമുണ്ടാക്കാതെ ചെന്നു. അമ്മയിപ്പോഴും എത്ര സുന്ദരിയാണ്‌!. ഞാൻ അമ്മയെ ശ്രദ്ധിച്ചു. അമ്മ ശരിക്കും ചുരുങ്ങി പോയിരിക്കുന്നു. എങ്ങനെയാണ്‌ ഒരാൾ ചെറുതായി പോവുക?

തിരിഞ്ഞു ഞാൻ ശബ്ദം കുറച്ച് കുഞ്ഞമ്മയോട് ചോദിച്ചു,
‘അമ്മയിനി എപ്പൊ എണീക്കും?’
‘വൈയിട്ടാവും..നീ വാ..ഊണു കഴിച്ചിട്ടിരിക്കാം. ഒരുപാട് യാത്ര ചെയ്തു വന്നതല്ലെ..’.

പറമ്പിലൂടെ നടക്കുമ്പോൾ അച്ഛൻ അമ്മയുടെ ഓർമ്മയുടെ ഇലകൾ കൊഴിഞ്ഞു പോയ നാൾവഴികളെ കുറിച്ച് പറഞ്ഞു. ചികിത്സകളെ കുറിച്ച്..വില കൂടിയ മരുന്നുകളെ കുറിച്ച്..പരിചിതരെ കാണുമ്പോൾ അമ്മ ഭയപ്പെട്ടു തുടങ്ങിയ ദിവസങ്ങൾ..അപരിചിതരുടെ നടുവിൽ എങ്ങനെ വന്നുപെടുന്നു?. ആ ചിന്ത എത്രമാത്രം അമ്മയെ അസ്വസ്ഥയാക്കിയിട്ടുണ്ടാവും?. ഭയപ്പെടുത്തിയിട്ടുണ്ടാവും?. ഒന്നുറങ്ങി എഴുന്നേല്ക്കുമ്പോൾ അപരിചിതരുടെ നടുവിൽ...

വെന്തു പോയ സൂര്യൻ അണഞ്ഞു തീരും വരെ ഞാൻ കാത്തു. ജയിക്കുന്ന നിമിഷം മുൻകൂട്ടി കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു. മുറിക്കകത്തേക്ക് ചെല്ലുമ്പോൾ കട്ടിലിൽ, ഭിത്തിയോട് ചേർത്തു വെച്ചിരിക്കുന്ന തലയിണയിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. മുറിയിലെ മങ്ങിയ വെളിച്ചത്തിലും അമ്മയുടെ മുഖം ജ്വലിക്കുന്നതായെനിക്ക് തോന്നി.

എന്നെ പരിചയഭാവത്തിലാണ്‌ നോക്കിയത്. ഞാൻ ജയിക്കുകയാണ്‌. ഇതെന്റെ അമ്മയാണ്‌.
‘മോനെ..’
തിരിച്ചറിയലിന്റെ തിളക്കം ഞാനാ കണ്ണുകളിൽ കണ്ടു. തിരിഞ്ഞു നോക്കുമ്പോൾ, അച്ഛന്റെ കണ്ണുകൾ വിടരുന്നതു കണ്ടു. നരനിറഞ്ഞ പുരികങ്ങളുടെ ചുളിവ് ആശ്വാസത്തോടെ നിവരുന്നതും. ഞാൻ അമ്മയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
‘ഞാൻ വന്നു അമ്മെ..ഇനി അമ്മ ഒന്നും പേടിക്കണ്ട’ ഞാൻ പറയാൻ ഭാവിച്ചു.
അതിനു മുൻപ് നിറഞ്ഞ വാത്സല്യത്തോടെ അമ്മ ചോദിച്ചു,
‘മോന്റെ അമ്മയ്ക്ക് സുഖവല്ലെ?’
ഒരു നിമിഷം കൊണ്ട് അപരിചിത്വത്തിന്റെ ഇരുണ്ട ചതുപ്പിൽ ഞാനാണ്ടു പോയി.
വീണു പോകാതിരിക്കാൻ ഞാൻ കസേരയിൽ മുറുക്കെ പിടിച്ചു. തല തിരിച്ച് നോക്കുമ്പോൾ അച്ഛൻ കുനിഞ്ഞ മുഖത്തോടെ പുറത്തെ ഇരുട്ടിലേക്ക് പോകുന്നത് കണ്ടു.

എന്തു മറുപടിയാണ്‌ ഞാനമ്മയ്ക്ക് കൊടുക്കേണ്ടത്?
‘സുഖമാണമ്മെ...’ ശബ്ദം ഇടറാതെയിരിക്കാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ പരാജയപ്പെട്ടു. മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു, എന്റെ അമ്മയ്ക്ക് സുഖമാണ്‌..എന്നെ തിരിച്ചറിയുന്നില്ലെന്നേയുള്ളൂ..

‘മോനൊരു കാര്യം ചെയ്യുവോ? കുറച്ച് വെള്ളമെടുത്തു തരുവോ?’
വെള്ളം നിറച്ച ജഗ്ഗ് മേശപ്പുറത്തുണ്ട്. ഞാനെഴുന്നേറ്റു ചെന്നു. മേശപ്പുറത്ത് ജഗ്ഗ് കാണാൻ കഴിയുന്നില്ല..മേശയും കാണുന്നില്ല..കണ്ണീരിൽ എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു പോയിരുന്നു.

വെള്ളം ഗ്ലാസ്സിൽ പകർന്ന് അടുത്ത് ചെന്ന് ഞാനറിയാതെ പറഞ്ഞു പോയി,
‘ഞാനൊഴിച്ച് തരാം..’
എത്ര നാൾ ഈ നെഞ്ചിലെ പാൽ ഞാൻ കുടിച്ചിരിക്കുന്നു..എത്ര നാൾ ഈ കൈകളെന്നെ അമൃതൂട്ടിയിരിക്കുന്നു..
എന്റെയമ്മയ്ക്ക്..ഒരുകവിൾ വെള്ളമെങ്കിലും..

ചാരിയിരുന്ന അമ്മയുടെ വായിലേക്ക് ശ്രദ്ധയോടെ വെള്ളമൊഴിക്കുമ്പോൾ ഞാൻ അമ്മയും, അമ്മ ഞാനുമായി മാറി..

തിരിച്ചു പോകുമ്പോൾ തീവണ്ടിയിലിരുന്നിരുട്ടിലേക്ക് നോക്കി ഞാനോർത്തു, അടുത്ത തവണ അമ്മ എന്നെ തിരിച്ചറിയും. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കും..ഒരു നിമിഷമെങ്കിൽ ഒരു നിമിഷം..അതെന്റെമാത്രം വിശ്വാസമാണ്‌. ആ വിശുദ്ധനിമിഷത്തെയോർത്ത് ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

Post a Comment

Saturday 3 March 2012

ഞാൻ പരിശുദ്ധൻ


എനിക്കൊരു മുഖം മാത്രമേയുള്ളൂ. എന്റെ ശക്തിയും അതു തന്നെ. സുഹൃത്തുക്കളെ ഉപദേശിച്ച്‌ നേർവഴിക്ക്‌ നടത്താനും, അവരുടെ ഏതാവശ്യവും സാധിപ്പിച്ചു കൊടുക്കാൻ ഏതറ്റം വരെ പോകാനും ഞാൻ സദാ സന്നദ്ധനാണ്‌. കോൺവെന്റിൽ പഠിച്ചതു കൊണ്ടോ, അവിടുള്ള സിസ്റ്റർമാർ പറഞ്ഞു തന്ന സാരോപദേശ കഥകൾ കേട്ടിട്ടോ ആവില്ല ഞാനിങ്ങനെയായത്‌. ചിലപ്പോഴത്‌ തലമുറകളിലൂടെ പകർന്നു കിട്ടിയ സ്വഭാവവിശേഷമാവാം. അല്ല; അതാവാനെ തരമുള്ളൂ. പറയുമ്പോൾ എല്ലാം പറയണമല്ലോ!. എത്ര വട്ടം സുഹൃത്തുക്കളെന്നെ മദ്യം കഴിക്കാൻ വിളിച്ചിരിക്കുന്നു. അപ്പോഴെല്ലാം ഞാനത്‌ നിരസിച്ചിട്ടുണ്ട്‌. ഒരു സമ്മാനം പോലെ ലഭിച്ച ഈ സുന്ദര ശരീരം ഞാനെന്തിനു വെറുതെ വിഷം കുടിച്ച്‌ നശിപ്പിക്കണം (എന്റെ കിഡ്നികൾ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌). തലച്ചോറിലെ ധമനികൾ പൊട്ടുന്നതോ, ഹൃദയത്തിന്റെ വാൽവുകൾ അടഞ്ഞു പോകുന്നതോ ഞാനിഷ്ടപ്പെടുന്നില്ല എന്നു കൂടി പറയട്ടേ. അതിനു വേണ്ട മുൻകരുതലുകളാണ്‌ ഈ തിരസ്ക്കാരമെല്ലാം. അതിനു വളരെയേറെ മാനസിക ശക്തി ആവശ്യമുണ്ട്‌.

രണ്ടു ദിവസം മുൻപ്‌ അവർ 'കൂടാൻ' വിളിച്ചിരുന്നു (ഞാനില്ലാതെ അവർക്കൊരാഘോഷവുമില്ലത്രെ). അവരെന്നു പറഞ്ഞാൽ, ഷാനും, ബിനോയ്‌ യും. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ. അത്യാവശ്യം ധനം സമ്പാദിക്കാനുതകുന്ന ജോലിയുമുണ്ട്‌. അവിവാഹിതരാകുമ്പോൾ, അവരുടേതായ ചില രസങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിൽ എന്തർത്ഥമാണുള്ളത്‌?. വിവാഹിതനായ എനിക്ക്‌ ഈ പറഞ്ഞ 'രസങ്ങൾ' ഉൾപ്പെടുത്താൻ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌ (അതേക്കുറിച്ച്‌ പറയുന്നത്‌ അപ്രധാനമാണ്‌. അതു കൊണ്ട്‌ വിട്ടു കളയുന്നു). ഒഴിവുവേളകൾ അവർ ആനന്ദകരമാക്കിയത്‌ മദ്യത്തിന്റേയും, ധൂമത്തിന്റേയും അകമ്പടിയോടെയാണ്‌. കൂട്ടത്തിൽ ഏതെങ്കിലും നിർഭാഗ്യവാനോ, നിർഭാഗ്യവതിയോ ആയ മൃഗത്തിന്റെ മാംസം  പൊരിച്ചതും കാണും. ഈ മൂന്നും എത്രത്തോളം അപകടങ്ങളാണ്‌ ശരീരത്തിൽ വരുത്തി വെയ്ക്കുക? ഞാൻ അതേക്കുറിച്ച്‌ 'ക്ലാസ്സുകൾ' അവർക്ക്‌ കൊടുക്കാറുണ്ട്‌. അതു കൊണ്ടുള്ള ബഹുമാനം അവരെനിക്കു തരുന്നുമുണ്ട്‌. മറ്റുള്ളവരെ ഉപദേശിക്കുന്നതു പോലെ സുഖമുള്ളൊരു പരിപാടി വേറെയില്ല. ഞാനതിന്റെയൊരാരാധകനാണ്‌. ഒരു രഹസ്യം പറയട്ടെ, ചിലപ്പോഴൊക്കെ അവർ (സ്നേഹം കൊണ്ട്‌ തന്നെ) എന്നെ 'moral psycho' എന്നു വിളിക്കാറുണ്ട്‌. അതു കേട്ട്‌ അഭിമാനത്തോടെ അവർക്കിടയിൽ ഇരിക്കുന്നത്‌ ഞാനാസ്വദിക്കാറുമുണ്ട്‌.

വിസ്കി നിറച്ച ഗ്ലാസ്സിൽ ഐസ്‌ ക്യൂബുകൾ ഒരോന്നായി ഇടുമ്പോഴാണ്‌ ഷാൻ ആ കഥ പറയുന്നത്‌. ഓ! പറയാൻ വിട്ടു, അവൻ മെഡിക്കൽ റെപ്‌ ആണെങ്കിലും, നല്ല പോലെ കഥകൾ പറയാനറിയാം. കഥ പറയാൻ കഴിയുക ഒരു കലയാണ്‌. ആ ഒരൊരർത്ഥത്തിൽ അവനൊരു കലാകാരൻ തന്നെ. ദിവസവും എത്രയോ ആശുപത്രികൾ, ക്ലിനിക്കുകൾ അവൻ സന്ദർശിക്കുന്നു. എത്ര മുഖങ്ങൾ കാണുന്നു, എത്ര പേരോട്‌ സംസാരിക്കുന്നു. അവനെ പോലൊരുവൻ കഥകൾ കേൾക്കാതിരുന്നാലാണത്ഭുതം. പറയുന്ന രീതി അവന്റെ സ്വന്തമാണ്‌. കഥ പറഞ്ഞു തുടങ്ങുമ്പോൾ, ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌, വൃത്താകൃതിയിൽ മുറിച്ച്‌ വറുത്തെടുത്തത്‌ എന്റെ മുമ്പിലുണ്ടായിരുന്നു. എനിക്കായി മാത്രം വാങ്ങിച്ച ലൈം ജ്യൂസും. ഈ രണ്ടും ആരോഗ്യത്തിനു നല്ലതല്ല. എത്ര ദിവസം പഴക്കമുള്ള എണ്ണയാവാം ഇതു വറുക്കാൻ ഉപയോഗിച്ചിരിക്കുക? അതു മാത്രമോ? അമിതമായി ഉപ്പു കുടഞ്ഞിട്ടിട്ടുമുണ്ട്‌. എന്റെ രക്തസമ്മർദ്ദത്തിന്റെ നില അവതാളത്തിലാവുമോ? ഞാൻ ഭയപ്പെട്ടു. ലൈം ജ്യൂസ്‌ - പേരു മാത്രമേയുള്ളൂ. അതിൽ ലൈമും ഇല്ല, ജ്യൂസും ഇല്ലെന്നനിക്ക്‌ നല്ലതുപോലെയറിയാം. എന്റെ രസമുകുളങ്ങളെ കബിളിപ്പിക്കാൻ കഴിവുള്ളവയാണവ. പക്ഷെ എന്റെ ബുദ്ധിയേയും, അറിവിനേയും കബിളിപ്പിക്കാൻ അവയ്ക്കാവില്ലല്ലോ!. ചിപ്സ്‌ എന്നോമനപേരിട്ട 'സാധനം' ഞാൻ ഭക്ഷിച്ചു. ജ്യൂസ്‌ നുണഞ്ഞു. വാസ്തവം പറയട്ടെ, ആരോഗ്യത്തിനു ഹാനികരമായതെല്ലാം രുചികരമായവ തന്നെ.

ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്‌ ഗർഭമലസിപ്പിക്കാനുള്ള മരുന്നുകളാണത്രെ. ചിലർ സ്ഥിരമായി ക്ലിനിക്കുകളിൽ വരാറുണ്ടെന്നും. അങ്ങനെ വന്ന ഒരു പെൺകുട്ടിയെ അവൻ പരിചയപ്പെട്ടെന്നും, അവളുടെ ഫോൺ നമ്പർ വാങ്ങിച്ചു വെച്ചെന്നും. അവളെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ നേരിട്ട്‌ കണ്ടതു പോലെ തോന്നി പോയി.
'വെറുതെ ചെന്ന് ഓരോ ഏടാകൂടങ്ങളിൽ പെടരുത്‌..നിങ്ങളൊക്കെ ചെറുപ്പമല്ലേ..ആ തിളപ്പിൽ പലതും തോന്നും' ഞാൻ ഉപദേശത്തിന്റെ ഭാണ്ഡമഴിച്ചു.
അവന്റെ കഥ പറച്ചിൽ അവിടെ വെച്ചവസാനിച്ചു. ഇത്ര നേരത്തെ ഉപദേശിക്കാൻ പാടില്ലായിരുന്നു..അവൻ പറയുന്നത്‌ സദാചാരവിരുദ്ധമാണ്‌. പക്ഷെ എന്തോ അതു കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു!.
'ഒരു അബദ്ധം പറ്റിയതാവും. അതിനു എന്തേലും പരിഹാരം കാണാൻ വന്നതാവും..നീ ഇതൊന്നും ആരോടും പോയി പറയരുത്‌..ഇതു വേറെ ആരെങ്കിലുമറിഞ്ഞാൽ ആ പെൺകുട്ടിക്ക്‌ ഒരു കല്ല്യാണം നടക്കുവോ?'
കഥ തുടർന്നു കേൾക്കാൻ എനിക്ക്‌ ഇങ്ങനെ ചോദിക്കേണ്ടി വന്നു.
'അല്ല ഏട്ടാ, അവളെ ആരും പറ്റിച്ചതൊന്നുമല്ല, ഇതവളുടെ സ്ഥിരം പരിപാടിയാ..ഇതാദ്യമായിട്ടൊന്നുമല്ല ഞാനവളെ കാണുന്നത്‌. ഡോക്ടർ നമ്മുടെ അടുത്ത ദോസ്താ..അങ്ങനെയാ ഇതാ സംഭവമെന്നറിഞ്ഞത്‌..'
അതു വരെ മിണ്ടാതെ കേട്ടു കൊണ്ടിരുന്ന ബിനോയ്‌ ഒരു ചോദ്യമെറിഞ്ഞു. കാര്യപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ അവനാണ്‌ മിടുക്കൻ.
'നീ ആ പെണ്ണിന്റെ നമ്പറൊന്നു തന്നെ..ഞാനൊന്നും വിളിച്ച്‌ സംശയം തീർക്കട്ടെ'
'എന്തു സംശയം?'
'അതാണൊ ഇതെന്ന്...' ചിരിയടക്കി കൊണ്ട്‌ ബിനോയ്‌ പറഞ്ഞു.
'ഹയ്യട!, വേണ്ട, ആദ്യം ഞാൻ സംശയം തീർത്തിട്ട്‌ നീ തീർത്താ മതി'.. അതു പറഞ്ഞവൻ ഗ്ലാസ്സ്‌ കാലിയാക്കി.
കൂടുതലൊന്നും കേൾക്കാൻ വയ്യ.. ഇവന്മാരെ ഉപദേശിക്കുന്ന എന്നെ പറഞ്ഞാൽ മതി.. ഞാനെഴുന്നേറ്റു. ഇവർ സംശയങ്ങൾ തീർക്കട്ടെ. സംശയങ്ങൾ തീർക്കേണ്ട പ്രായമാണല്ലോ.

* * * * * * * * * * * * * * * * * *

ഒരാഴ്ച്ച കഴിഞ്ഞ്‌ ഒരു ഫോൺകോൾ എന്നെ തേടി വന്നു. ബിനോയുടെ ശബ്ദം.
'അത്യാവശ്യമാണ്‌. ഏട്ടൻ വരണം. എല്ലാം വന്നിട്ട്‌ പറയാം'.
ഇതെന്തോ ഗുരുതരമായ പ്രശ്നമാണ്‌. എന്റെ ഉപദേശം ചെവികൊള്ളാതെ അവൻ സംശയങ്ങൾ ദൂരികരിക്കുവാൻ പോയിരിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാവും. ഒന്നുകിൽ അവൾക്കെന്തോ സംഭവിച്ചിരിക്കുന്നു. അല്ലെങ്കിൽ അവനെന്തോ സംഭവിക്കാൻ പോകുന്നു. വെറെ എന്തൊക്കെ സാദ്ധ്യതകളാണുള്ളത്‌? ചിലപ്പോൾ ഇതൊന്നുമാവില്ല, പോലീസ്‌ ഇവന്റെ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ടാവുമോ? എങ്കിൽ കാര്യങ്ങൾ എന്റെ കൈയ്യിലും നിൽക്കുമെന്നു തോന്നുന്നില്ല. പരിചയമുള്ള ഡിവൈ എസ്പി (അതോ കളക്ടറോ?) ഒരു ബന്ധുവുണ്ട്‌. ഈ അടുത്തൊന്നും പോയി കണ്ടിരുന്നില്ല. എങ്കിലും അത്യാവശ്യമാണെങ്കിൽ ആ വഴിക്കും..

ഞാൻ ചെല്ലുമ്പോൾ, തലയ്ക്ക്‌ കൈയ്യും വെച്ച്‌ ഷാൻ ഒരു മൂലയിൽ തറയിലിരിക്കുന്നു. ബിനോയി യാണ്‌ കാര്യം പറഞ്ഞത്‌. കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും ഗുരുതരമാണ്‌. സംഭവം ഇതാണ്‌. ഷാനിന്റെ പെങ്ങളെ ഏതോ മുന്തിയ ഹോട്ടലിൽ നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നു. റെയ്ഡിന്റെ ഭാഗമാണ്‌. അനാശാസ്യം തന്നെ. നല്ല സമ്പത്തുള്ള വീട്ടിലെ കുട്ടി. എന്നിട്ടും പോക്കറ്റ്‌ മണിക്കോ, അതോ ... എന്തെന്നറിയില്ല.. ഇപ്പോൾ ആ കുട്ടിയെ എങ്ങനെയെങ്കിലും വിടുവിച്ചു പുറത്ത്‌ കൊണ്ടു വരണം. അധികമാരും അറിയാൻ പാടില്ല. ചുരുക്കത്തിൽ ഇലയ്ക്കോ, മുള്ളിനോ, ചെടിക്കോ ഒന്നും സംഭവിക്കാൻ പാടില്ല.
ഞാനെന്തു ചെയ്യാനാണ്‌?

'ഏട്ടനല്ലേ പറഞ്ഞത്‌ ഏട്ടന്റെ ഏതോ ഒരു ബന്ധു പോലീസിലുണ്ടെന്ന്..പുള്ളി വിളിച്ചുപറഞ്ഞാൽ..'
'ശീ..നാണക്കേട്‌..ഈ പെണ്ണുകേസുമായിട്ട്‌ ഞാൻ പോയാൽ..എന്നെ പറ്റി എന്തു വിചാരിക്കും?'
'വേറേ എന്തു വഴിയാ ഉള്ളത്‌?..ഏട്ടനു മാത്രമേ എന്തേലും ചെയ്യാൻ പറ്റൂ..'

കുറച്ച്‌ നേരം ഞാൻ പലതും ആലോചിച്ചിരുന്നു. പിന്നീട്‌ എഴുന്നേറ്റ്‌ ബാൽക്കണിയിലേക്ക്‌ നടന്നു.
നടക്കുമ്പോൾ ഞാൻ രണ്ടു ദിവസം മുൻപത്തെ കാര്യങ്ങളോർത്തു കൊണ്ടിരുന്നു.
ഈ പറഞ്ഞ ഹോട്ടൽ എനിക്കു പരിചയമുള്ളതാണ്‌. ഷാനിന്റെ പെങ്ങൾ..അവൾ സുന്ദരിയാണ്‌. അതു ശീതികരിച്ച മുറിയിലെ പതു പതുത്ത മെത്തയിൽ കിടന്ന് എത്ര വട്ടം അവളോട്‌ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ അതു പറയുമ്പോൾ അവളുടെ വെളുത്ത നീണ്ട വിരലുകൾ എന്റെ മാറിലെ രോമങ്ങളെ താലോലിക്കുകയായിരുന്നു. ലഹരി ബാധിച്ച നാവു കൊണ്ട്‌ എത്ര വട്ടം ശ്രമിച്ചിട്ടാണ്‌ എനിക്കത്‌ പറയാൻ കഴിഞ്ഞത്‌?.
അതു കേട്ട്‌ അവൾ ചിരിക്കുകയും, അവളുടെ നഗ്നമായ ചുമലുകൾ താളത്തിൽ കുലുങ്ങുന്നത്‌ നോക്കി ഞാൻ ആസ്വദിക്കുകയും ചെയ്തിരുന്നു. എന്റെ മൊബെയിലിൽ അവളുടെ ചിത്രമുണ്ട്‌. ഇടയ്ക്ക്‌ അതു നോക്കി ശരീരം ചൂടു പിടിപ്പിക്കാൻ ഇതിലും നല്ല സാങ്കേതിക വിദ്യ വേറെയില്ല. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ ജനിക്കുക - അതൊരു ഭാഗ്യം തന്നെ. ഞാൻ മൊബെയിലിൽ നമ്പർ തിരഞ്ഞു തുടങ്ങി. എനിക്ക്‌ ഏതു വിധേനേയും എന്റെ സുഹൃത്തിനെ സഹായിച്ചേ പറ്റൂ. പരിശുദ്ധനായ ഞാനല്ലാതെ അവനെ ഈ അവസരത്തിൽ സഹായിക്കാൻ ആരാണുള്ളത്‌ ?. എനിക്കെന്നെ കുറിച്ച്‌ അഭിമാനം തോന്നി. മുൻപ്‌ പറഞ്ഞതു പോലെ എനിക്ക്‌ ഒരു മുഖം മാത്രമേയുള്ളൂ.

28,633

Post a Comment

Wednesday 4 January 2012

ആകാശച്ചെരുവിലെ കാഴ്ച്ചകൾ

ആകാശച്ചെരുവിലൊരമ്പലമുണ്ട്‌.
അവിടെ അർച്ചനയ്ക്കായിരിക്കണം,
ആയിരം കിളികൾ പറന്നു പോകുന്നുണ്ട്‌.
ഞാൻ വയൽ വരമ്പിലായിരുന്നു.
പുല്ലു നിറഞ്ഞ വരമ്പിലായിരുന്നു.
ഇടതു വശത്ത്‌ കരിക്കേന്തിയ കുഞ്ഞൻ തെങ്ങുകൾ
വലതു വശത്ത്‌ മാനത്തുകണ്ണികൾ മിഴിക്കുന്ന വെള്ളം.
അമ്പലമണികൾക്കായി ഞാൻ കാതോർത്തു.
കാറ്റു വന്ന് മന്ത്രമോതിയതെന്റെ കാതിൽ തന്നെ.
നാവു നീട്ടിയ ദേവിയെ കണ്ടതമ്മയോട്‌ പറയണം!.

അമ്പലം മാഞ്ഞു പോയിരിക്കുന്നു.
ആനപ്പുറത്താരോ എഴുന്നെള്ളുന്നുണ്ട്‌.
മേഘരാജനു വെഞ്ചാമരമില്ലേ?
ചോദിച്ചു തീർന്നില്ല, അതാ,
ഇരുവശത്തും വെഞ്ചാമരങ്ങളുയർന്നു!
എന്തൊരു ഗമയാണ്‌!

ചക്രമുരുട്ടുന്ന കുട്ടി.
തെക്കേതിലെ രാമനുണ്ണിയുടെയത്രേമേയുള്ളൂ!
അമ്പലകുളത്തിലെ മുട്ടൻ താമരകളാകാശത്ത്‌!
കണ്ടു ഞാൻ കണ്ണു മിഴിച്ചു.
ഒരു വലിയ മാങ്ങ ഒഴുകി വന്നു.
ഇന്നലെ ഒരെണ്ണം പൊട്ടിച്ച്‌ ഉപ്പു തൊട്ടു കൂട്ടിയതേയുള്ളൂ.
എന്റെ നാവ്‌ നീന്തിതുടിക്കുന്നുണ്ട്‌.

കാറ്റ്‌ വരുന്നുണ്ട്‌.
ആട്ടിതെളിക്കുന്ന ഇടയനെ പോലെ..
അമ്മയുടെ വിളി എന്റെ ചെവിവരെ നീണ്ടു.
'ദാ വരുന്നൂ'
പഞ്ഞിക്കെട്ടുപോലുള്ള കൈകൾ പ്രത്യക്ഷപ്പെട്ടു.
എന്റെ നേരെ കൈ വീശി മറഞ്ഞു.
കൈ വീശി കൊണ്ട്‌ ഞാനോടി,
വരമ്പിലൂടെ, എന്റെ സ്വപ്നങ്ങളിലൂടെ..
നാളെ വീണ്ടും വരാമെന്നു പറഞ്ഞ്‌..

Post a Comment